പുതുതായി രൂപകൽപന ചെയ്ത കറൻസി അച്ചടിക്കാൻ സിറിയ ഇനിമുതൽ സമീപിക്കുക യു എ ഇ യെയും ജർമ്മനിയെയുമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. റഷ്യയെ പിന്തള്ളിക്കൊണ്ട് ഗൾഫ് അറബ്, പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സിറിയ ഇത്തരമൊരു നടപടിക്കു മുതിർന്നിരിക്കുന്നത്.
അതേസമയം, സിറിയയിലെ പുതിയ ഭരണാധികാരികളും യു എ ഇ യും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ മറ്റൊരു സൂചനയായി, ടാർട്ടസ് തുറമുഖം വികസിപ്പിക്കുന്നതിനായി യു എ ഇ യുടെ ഡി പി വേൾഡുമായി 800 മില്യൺ ഡോളറിന്റെ പ്രാരംഭകരാറിൽ ഡമാസ്കസ് വ്യാഴാഴ്ച ഒപ്പുവച്ചു. സിറിയയ്‌ക്കെതിരായ യു എസ് ഉപരോധങ്ങൾ നീക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യ കരാറാണിത്.
ഈ വർഷം ആദ്യം ജർമ്മനിയിലും യു എ ഇ യിലും കറൻസി അച്ചടിക്കാനുള്ള സാധ്യത സിറിയൻ അധികൃതർ പരിശോധിച്ചുതുടങ്ങിയിരുന്നു. ഫെബ്രുവരിയിൽ യൂറോപ്യൻ യൂണിയൻ ഡമാസ്കസിനുമേലുള്ള ചില ഉപരോധങ്ങൾ ലഘൂകരിച്ചതോടെ ശ്രമങ്ങൾ ശക്തിപ്രാപിച്ചു. സിറിയൻ പൗണ്ടിന്റെ പർപ്പിൾ നിറത്തിലുള്ള കറൻസികളിലൊന്നിൽ നിന്ന് മുൻ സിറിയൻ നേതാവായ ബഷർ അൽ-അസദിന്റെ മുഖമുള്ള ചിത്രം നീക്കം ചെയ്ത കറൻസിയാണ് പുതിയതായി രൂപകൽപന ചെയ്തിരിക്കുന്നത്.
13 വർഷത്തെ യുദ്ധത്തിനുശേഷം തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സിറിയയിലെ പുതിയ ഭരണാധികാരികൾ വേഗത്തിൽ നീങ്ങാൻ ശ്രമിക്കുകയാണ്. അടുത്തിടെ നോട്ട് ക്ഷാമം ഇതിനെ കൂടുതൽ ബാധിച്ചു. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഒരു ദശാബ്ദത്തിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിൽ അസദിന്റെ പ്രധാന പിന്തുണക്കാരിൽ ഒരു രാജ്യമായിരുന്നു റഷ്യ.