Friday, April 18, 2025

പര്‍വതങ്ങളുടെ രാജാവ്, നംഗ പര്‍വതം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപര്‍വ്വതം. ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഒമ്പതാം സ്ഥാനം. പടിഞ്ഞാറന്‍ ഹിമാലയ നിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 8,114 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നംഗ പര്‍വതം ഏറ്റവും ദുര്‍ഘടം നിറഞ്ഞ ഹിമാലയ ശൃംഗങ്ങളിലൊന്നാണ്. ഔദ്യോഗികമായി ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോള്‍ പാകിസ്താന്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അധിനിവേശ കാഷ്മീരിന്റെ ഭാഗമാണ്. 26,660 അടി ഉയരത്തിലുള്ള നംഗ പര്‍വത് പാക്കിസ്ഥാനിലെ ഉയരമേറിയ പര്‍വതങ്ങളില്‍ രണ്ടാമനാണ്.

‘നംഗ പര്‍വതം’ എന്ന പദത്തിന് ‘നഗ്‌നമായ പര്‍വതം’ എന്നാണ് അര്‍ഥം. പ്രാദേശികമായി ഈ പര്‍വതം ‘ദയാമീര്‍’ (പര്‍വതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തൊട്ടുപിന്നാലെ 1953-ല്‍ സംയുക്ത ജര്‍മന്‍-ആസ്റ്റ്രിയന്‍ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെര്‍മന്‍ ബുള്‍ നംഗ പര്‍വതം ആദ്യമായി കീഴടക്കി.

1895-ലാണ് നംഗ പര്‍വതം കീഴടക്കുവാനുള്ള പ്രഥമ ദൗത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടര്‍ന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവില്‍ 1953-ല്‍ ഡോ. കാള്‍ ഹെര്‍ലിഗ്‌കോഫറിന്റെയും പീറ്റര്‍ ആഷെന്‍ബ്രണ്ണറിന്റെയും നേതൃത്വത്തിലുള്ള സംയുക്ത ജര്‍മന്‍-ആസ്ട്രിയന്‍ പര്യവേക്ഷക സംഘം നംഗ പര്‍വതം കീഴടക്കാനുള്ള ദൗത്യത്തില്‍ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെര്‍മന്‍ ബുള്ളാണ് 1953 ജൂലൈ-3ന് നംഗ പര്‍വതത്തിന്റെ നെറുകയില്‍ കാലുകുത്തിയത്.

1953 ലെ പര്യവേഷണത്തിന് മുമ്പ് നംഗ പര്‍വതത്തില്‍ കയറാന്‍ ശ്രമിച്ച 31 പേര്‍ മരണപ്പെട്ടു. 2012 ആയപ്പോഴേക്കും നംഗ പര്‍വതത്തില്‍ 68 മരണമുണ്ടായി. മരണനിരക്കില്‍ ലോകത്തിലെ മൂന്നാം സ്ഥാനമാണ് നംഗ പര്‍വതത്തിന്.

2014 ജൂണിലാണ് ഈ പര്‍വതത്തിന്റെ അടിവാരത്ത് വെച്ച് പന്ത്രണ്ടോളം വരുന്ന ആയുധധാരികളായ പാകിസ്ഥാനി താലിബാനുകാര്‍ വിദേശികളായ പത്ത് പര്‍വതാരോഹകരെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ അന്താരാഷ്ട്ര പര്‍വതാരോഹാരണ സമൂഹത്തെ ഒന്നടങ്കം നടുക്കിയ സംഭവങ്ങള്‍ വിരളമാണ്. ഏതായാലും പാക്കിസ്ഥാനി താലിബാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പ്രതീകമായ് മാറിയ ഈ പര്‍വതത്തിന്റെ പേരിലുള്ള ‘കൊലയാളി’ എന്ന പദം മായ്ച്ചു കളയാനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാര്‍.

 

 

 

 

Latest News