പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്‌റ്റ് 7 മുതല്‍ 24വരെ നടക്കും. ബുധനാഴ്ച ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലൂടെ സ്‌പീക്കർ എഎന്‍ ഷംസീറാണ് ഇക്കാര്യം അറിയിച്ചത്. സമ്മേളനത്തില്‍ സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്‌പീക്കര്‍ അറിയിച്ചു.
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്‌ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ഓഗസ്‌റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.
മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് 7ന് ചേരുന്ന കാര്യോപദേശക സമിതി നിര്‍ദേശപ്രകാരമാണ് ക്രമീകരിക്കുന്നത്. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ ഉണ്ടാവും. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 14നും 15നും സഭ ചേരില്ലെന്നാണ് വിവരം.