Wednesday, April 2, 2025

ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസില്‍ തുടക്കം

മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസില്‍ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെന്‍ നദിയില്‍ നീന്തി തുടങ്ങാന്‍ കായിക ലോകം. ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങ് നടക്കാന്‍ പോകുന്നത്. അവിടെ ഫ്രഞ്ച് സംസ്‌കാരവും പുതിയ കാലത്തിന്റെ നവഭാവുകത്വവും നിറഞ്ഞു നില്‍ക്കുമ്പോള്‍, കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്.

10,500 അത്‌ലറ്റുകള്‍ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റര്‍ലിറ്റ്‌സ് പാലത്തിനരികില്‍നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജര്‍ദിന്‍ ഡെസ് പ്ലാന്റസില്‍ അവസാനിക്കും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. പഴയ പാലങ്ങള്‍ക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങള്‍ക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകള്‍ പല വര്‍ണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക.

ദീപം തെളിച്ച ശേഷം ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്‌പെന്‍സ് ഇപ്പോഴും തുടരുകയാണ്. ഇതിഹാസ ഫുട്‌ബോളര്‍ സിനദിന്‍ സിദാനടക്കമുള്ള പേരുകളാണ് ദീപം തെളിയിക്കുന്നവരുടെ പട്ടികയായി പ്രചരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘാടകര്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്.

അഞ്ചാം തവണ ഒളിമ്പിക്‌സിനെത്തിയ ടേബിള്‍ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവുമാണ് 117 അംഗ ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തുക. ദേശീയ പതാക ആലേഖനം ചെയ്ത സാരിയും ബ്ലൗസുമാകും ഇന്ത്യന്‍ വനിതകള്‍ ധരിക്കുക. ത്രിവര്‍ണ പതാകയുടെ അലങ്കാരമുള്ള ജാക്കറ്റും പാന്റ്‌സുമാകും പുരുഷ അത്‌ലറ്റുകള്‍ ധരിക്കുക.

 

Latest News