Saturday, April 26, 2025

പാവപ്പെട്ടവരുടെ കണ്ണുകളിലേക്കു നോക്കിയ ഫ്രാൻസിസ് മാർപാപ്പ

“പാവങ്ങളെ മറക്കരുത്” – 2013 മാർച്ച് 13 ന് അന്നത്തെ അർജന്റീനക്കാരനായ കർദിനാൾ ജോർജ് ബെർഗോളിയോ പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ചെവിയിൽ കർദിനാൾ ഹമ്മസ് പറഞ്ഞ വാചകമാണിത്. അത് അക്ഷരംപ്രതി ഫ്രാൻസിസ് പാപ്പ കാത്തുസൂക്ഷിച്ചു. പാവങ്ങളെ മറക്കാത്ത പാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ വത്തിക്കാനിലേക്ക് എത്തുന്നവരിൽ ദരിദ്രരും ഭവനരഹിതരുമായവർ നിരവധിയാണ്.

ഫ്രാൻസിസ് പാപ്പയുടെ സംസ്കാരചടങ്ങിലും പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിലും പങ്കെടുക്കാൻ റോമിലെത്തിയ സാന്റിയാഗോ (ചിലി) ആർച്ച്ബിഷപ്പ് കർദിനാൾ ഫെർണാണ്ടോ ചോമാലി, പാപ്പയെ കാണാനെത്തിയ ഭവനരഹിതരുടെ എണ്ണം കണ്ട് അദ്‌ഭുതപ്പെട്ടു. പാപ്പയായായിരുന്ന 12 വർഷക്കാലം അദ്ദേഹം വൈദികരോട് ‘ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകുക’ എന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല, ജനങ്ങളുമായി പ്രത്യേകിച്ച് ഏറ്റവും എളിമയുള്ളവരുമായി സമ്പർക്കം പുലർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വത്തിക്കാന്റെ തെരുവുകളിൽ താമസിച്ചിരുന്ന യാചകരിൽ ഒരാളുടെ മൃതസംസ്കാരം നടത്തുക, പാവപ്പെട്ടവർക്കു വേണ്ടി ഷവറുകൾ സ്ഥാപിക്കുക, ഭവനരഹിതർക്കായി ഒരു ബാർബർഷോപ്പ് തുറക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പാപ്പ തുടക്കം മുതൽ ദരിദ്രരോടുള്ള തന്റെ മുൻഗണന പ്രകടമാക്കി.

2017 നവംബറിൽ, കാരുണ്യവർഷത്തിന്റെ സമാപനത്തിൽ, പാപ്പ ആദ്യത്തെ ആഗോള ദരിദ്ര ദിനം ആഘോഷിച്ചു. റോമിൽ നിന്നും ലോകമെമ്പാടുമുള്ള മറ്റു നഗരങ്ങളിൽ നിന്നുമുള്ള 1500 ലധികം ദരിദ്രരുമായി പാപ്പ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അതിനുശേഷം, ഏറ്റവും ദരിദ്രരെ ‘പ്രവർത്തികളിലൂടെ’ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ ഓർമ്മിപ്പിച്ചു. ദരിദ്രരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് പരിശുദ്ധ പിതാവിന്റെ ഒരു പതിവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News