ദക്ഷിണ സുഡാനിലെ അകോബോ നഗരത്തിൽ വൻ സൈനികനീക്കത്തിനു മുന്നോടിയായി ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് സൈന്യം. പ്രതിപക്ഷസേനയുടെ (SPLA-IO) താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനു മുന്നോടിയായാണ് ഈ നീക്കം. 72 മണിക്കൂറിനുള്ളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയും മറ്റ് സന്നദ്ധസംഘടനകളും നഗരം വിടണമെന്നാണ് നിർദേശം.
‘ഓപ്പറേഷൻ എൻഡ്യൂറിംഗ് പീസ്’ എന്ന സൈനികനീക്കത്തിന്റെ രണ്ടാം ഘട്ടമാണ് അകോബോയിൽ നടക്കാൻപോകുന്നത്. ഇതോടകംതന്നെ നഗരത്തിന് പടിഞ്ഞാറൻ ഭാഗത്ത് വെടിയൊച്ചകൾ കേട്ടുതുടങ്ങിയതായി പ്രാദേശിക ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. നഗരം ഇപ്പോൾ ഏകദേശം ഒഴിഞ്ഞ നിലയിലാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ കാൽനടയായി അതിർത്തി കടന്ന് എത്യോപ്യയിലേക്ക് പലായനം ചെയ്യുകയാണ്.
അതേസമയം, ഈ സൈനികനീക്കത്തിൽ സാധാരണക്കാരായ ഏകദേശം അൻപതിനായിരത്തോളം പേർ അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

