ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ട്രംപ് വിലക്കിയതായി രണ്ട് യു എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഖമേനിയെ വധിക്കുന്നത് നല്ല ആശയമല്ലെന്ന് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടു പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രസിഡന്റ് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.
“ഇറാനിയക്കാർ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടില്ല. അവർ അത് ചെയ്യുന്നതുവരെ രാഷ്ട്രീയനേതൃത്വത്തെ ആക്രമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല” എന്ന് ട്രംപ് പറഞ്ഞതായാണ് യു എസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.
ട്രംപ് നെത്യാഹുവിനോട് നേരിട്ടാണ് ഈ സന്ദേശം കൈമാറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, ഇതിൽ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നുള്ളത് സത്യമാണ്. ഇറാന്റെ ആണവപദ്ധതി നിർത്തലാക്കുന്നതിനായി ഇസ്രായേൽ വൻതോതിലുള്ള ആക്രമണം ആരംഭിച്ചതിനുശേഷം, യു എസ് ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നു.