ഇസ്രായേൽ വിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെപേരിൽ പാർലമെന്ററി പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇസ്രയേൽ സന്ദർശിച്ച രണ്ട് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുടെ പ്രവേശനം നിഷേധിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിന്നുള്ള യുവാൻ യാങ്ങും അബ്തിസാം മുഹമ്മദും ആണ് കസ്റ്റഡിയിലെടുക്കപ്പെട്ട പാർലമെന്ററി അംഗങ്ങൾ.
സുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ഇസ്രായേൽ വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കാൻ പദ്ധതിയിട്ടതായും സംശയിച്ചതിനാലാണ് യുവാൻ യാങ്ങിനും അബ്തിസാം മുഹമ്മദിനുമെതിരെ നടപടിയെടുത്തത്.
യാങ് ഏർലി, വുഡ്‌ലി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുഹമ്മദ് ഷെഫീൽഡ് സെൻട്രലിന്റെ എം പി ആണ്. ഇരുവരും ശനിയാഴ്ചയാണ് ലൂട്ടണിൽ നിന്ന് ഇസ്രായേലിലേക്കു പോയത്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഇതിനെ അപലപിച്ചു.
“ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെ ഇങ്ങനെ കൈകാര്യം ചെയ്യരുതെന്ന് ഞാൻ ഇസ്രായേൽ സർക്കാരിലെ എന്റെ സഹപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്ത് രണ്ട് എം പി മാരുമായും ഞാൻ ബന്ധപ്പെട്ടു” എന്ന് ലാമി പറഞ്ഞു. “യു കെ സർക്കാരിന്റെ ശ്രദ്ധ, വെടിനിർത്തലിലേക്കുള്ള തിരിച്ചുവരവിലും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകളിലുമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.