റഷ്യൻ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ യുക്രേനിയൻ എഫ്-16 യുദ്ധവിമാന പൈലറ്റ് അപകടത്തിൽ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. യുദ്ധത്തിന്റെ നാലാം വർഷത്തിൽ മോസ്കോ നടത്തിയ ശക്തമായ ഡ്രോൺ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളുടെ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെയായിരുന്നു അപകടം.
പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പൈലറ്റ് മാക്സിം ഉസ്റ്റിമെൻകോയുടെ ധീരപ്രവർത്തികളെ വാഴ്തുകയും മരണാനന്തരം അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന അലങ്കാരമായ യുക്രൈന്റെ ഹീറോ എന്ന പദവി നൽകുകയും ചെയ്തു.
ആക്രമണത്തിൽ രാജ്യത്തുടനീളമുള്ള വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകരുകയും കുറഞ്ഞത് 12 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം യുക്രൈന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വാഷിംഗ്ടണിൽ നിന്നും പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്നും കൂടുതൽ പിന്തുണ സെലൻസ്കി ആവശ്യപ്പെട്ടു. കീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് പല കുടുംബങ്ങളും മെട്രോ സ്റ്റേഷനുകളിൽ അഭയത്തിനായി തടിച്ചുകൂടി. തലസ്ഥാനത്തും പടിഞ്ഞാറൻനഗരമായ ലിവിവിലും മെഷീൻ-ഗൺ വെടിവയ്പ്പുകളും സ്ഫോടനങ്ങളും നടന്നു.

