Thursday, April 3, 2025

ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ സാന്നിധ്യം രാജ്യത്ത് നിരോധിക്കുന്ന നിയമം പാസാക്കി ഉക്രൈന്‍ പാര്‍ലമെന്റ്

റഷ്യയുമായി ബന്ധമുള്ള ഏതെങ്കിലും മതസംഘടനയുടെ, പ്രത്യേകിച്ച് ഉക്രേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ (UOC-MP) സാന്നിധ്യം രാജ്യത്ത് നിരോധിക്കുന്ന നിയമം പാസാക്കി ഉക്രൈന്‍ പാര്‍ലമെന്റ്. ആഗസ്റ്റ് 20-നാണ് നിയമം നമ്പര്‍ 8371 ഉക്രൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്.

ഈ നിയമത്തെ 265 വോട്ടുകള്‍ അനുകൂലിക്കുകയും 29 പേര്‍ എതിര്‍ക്കുകയും നാലു വോട്ടുകള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ‘മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണഘടനാക്രമത്തിന്റെ സംരക്ഷണത്തെ’ സംബന്ധിച്ച നിയമമാണിത്. ആഗസ്റ്റ് 24-ന് ഉക്രൈന്റെ സ്വാതന്ത്ര്യദിനത്തില്‍, പ്രസിഡന്റ് വ്‌ലോടിമര്‍ സെലെന്‍സ്‌കി ഈ നിയമത്തില്‍ ഒപ്പുവച്ചു.

വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡെസ് പറയുന്നതനുസരിച്ച്, രണ്ട് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വിദേശ മതസംഘടനകള്‍ ഉക്രൈനില്‍ നിലനില്‍ക്കുന്നതിനെ നിയമംകൊണ്ട് വിലക്കാവുന്നതാണ്. ആദ്യത്തേത്, അതിന്റെ പ്രധാന ആസ്ഥാനം ഉക്രൈനെതിരെ സായുധ ആക്രമണം നടത്തിയതായി അംഗീകരിക്കപ്പെട്ടതോ, നടപ്പിലാക്കുന്നതോ അല്ലെങ്കില്‍ ഉക്രേനിയന്‍ പ്രദേശത്തിന്റെ ഒരു ഭാഗം താല്‍ക്കാലികമായി കൈവശപ്പെടുത്തുന്നതോ ആയി അംഗീകരിക്കപ്പെടുകയാണെങ്കില്‍ രണ്ടാമത്തേത് ഉക്രൈനെതിരായ സായുധ ആക്രമണത്തെ നേരിട്ടോ, അല്ലാതെയോ ആ രാജ്യം പിന്തുണയ്ക്കുന്നു എന്നതുമാണ്. ഈ പുതിയ നിയമം, പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം പ്രാബല്യത്തില്‍വരും.

 

Latest News