അമേരിക്കൻ പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിലാക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. അതേസമയം, താലിബാൻ ഭരണകൂടം തടവിലാക്കിയ അമേരിക്കക്കാരെ ഉടൻ വിട്ടയയ്ക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടങ്ങൾക്കായി വിദേശികളെ ബന്ദികളാക്കുന്ന താലിബാന്റെ രീതി ഭീകരവാദത്തിനു തുല്യമാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനു ശേഷം ഇത്തരമൊരു പട്ടികയിൽ ഉൾപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അമേരിക്കൻ പൗരന്മാർ അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താലിബാന്റെ പിടിയിലുള്ള ഡെന്നിസ് കോയിൽ, മഹ്മൂദ് ഹബീബി എന്നിവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന പ്രധാന ആവശ്യവും അമേരിക്ക ഉയർത്തി.
ബിസിനസുകാരനായ ഹബീബിയെ 2022 ലും അധ്യാപകനായ ഡെന്നിസിനെ 2025 ജനുവരിയിലുമാണ് തടങ്കലിലാക്കിയത്. ഹബീബിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക അഞ്ച് ദശലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശികളെ ബന്ദികളാക്കി നടത്തുന്ന ഈ വിലപേശൽ അവസാനിപ്പിക്കാതെ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

