Friday, April 18, 2025

പുടിന്റെ മക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; സ്വത്തുക്കള്‍ മരവിപ്പിക്കും

റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യുഎസ്. പുടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവര്‍ക്കും മുന്‍ ഭാര്യ ലിയൂഡ്മില ഷ്‌ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. യുഎസിലെ ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുനനതുള്‍പ്പെടെ സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കും.

ഇതുകൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവിന്റെ മകള്‍, ഭാര്യ, മുന്‍ പ്രധാനമന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായില്‍ മിസ്ഹസ്റ്റിന്‍ എന്നിവരെയും വിലക്ക് പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തി. പുടിന്റെ സ്വത്തുവകകള്‍ കുടുംബാംഗങ്ങളില്‍ പലരുടെയും പേരില്‍ ഒളിപ്പിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്നു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഷ്യന്‍ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്ബെര്‍ ബാങ്ക്, ആല്‍ഫാ ബാങ്ക് എന്നിവയില്‍ യുഎസ് പൗരന്മാര്‍ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.

 

Latest News