കോവിഡ് പ്രതിസന്ധിയും ആഘാതവും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ചൈന പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് തത്സമയ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം. ചൈനയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ലോകാരോഗ്യ സംഘടന ഇപ്രകാരം നിർദ്ദേശിച്ചത്.
ആശുപത്രികളിലെ സാഹചര്യം, അത്യാഹിത വിഭാഗങ്ങളിലെ രോഗികൾ, മരണനിരക്ക് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണമെന്നാണ് ലോകാരോഗ്യ സംഘടന ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകളുടെ കണക്കുകളും വിശദീകരിക്കണമെന്നും ചൈനയ്ക്ക് ആവശ്യമായ പിന്തുണ നല്കാൻ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അപകടസാധ്യത വിലയിരുത്തുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും നിരീക്ഷണവും വിവരങ്ങളുടെ കൃത്യമായ പങ്കുവയ്പ്പും അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൈനക്കും ആഗോളസമൂഹത്തിനും സഹായകമാകാൻ ഈ രീതി പിന്തുടരേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.