Monday, February 3, 2025

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗള മദർ തെരേസയെക്കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പ്

ഫെബ്രുവരി ഒന്നാം തീയതി അന്തരിച്ച മദർ തെരേസായുടെ ജീവചരിത്ര രചിയിതാവും ഭാരതത്തിന്റെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന (Chief Election Commissioner) നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ചില ഓർമ്മകൾ.

കുറച്ച് വർഷങ്ങൾക്കുമുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തെരേസയെയും അവളുടെ കാരുണ്യപ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി. പിന്നീട് അവ മാധ്യമങ്ങൾക്കു ലഭിച്ചു. ഹെയ്തി സേച്ഛാധിപതി ജീൻ-ക്ലോഡ് ഡുവൈലറുമായുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോടുചേർന്ന് മദറെടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾ മാത്രം നൽകി. കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസംപോലെ മദർ തെരേസ രോഗിയായിക്കിടന്നപ്പോൾ ഈ ലോകത്തിലെ ഏറ്റവും നല്ല ചികിത്സാരീതികളുടെ ഫലം അനുഭവിച്ചുതുടങ്ങിയവയാണ് അവർ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത്.

ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നതിനുമുമ്പ്, മദറിന്റെ ജീവിതത്തെയും അവളുടെ കാരുണ്യപ്രവർത്തികളെയും ഞാൻ ഒന്ന് ചുരുക്കി പ്രതിപാദിക്കട്ടെ. മദറിന് 18 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ പ്രേഷിതവേലയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോൾ. യുഗ്ലോസ്ലാവിയൻ ഈശോസഭാ വൈദികരാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി അവളോട് പറഞ്ഞത്. ആ കൊച്ചുഗ്രാമത്തിൽ ഇന്ത്യയെക്കുറിച്ച് കേട്ടിരുന്നവർപോലും ഉണ്ടായിരുന്നില്ല. 1910 ആഗസ്റ്റ് 26 ന് അൽബേനിയായിൽ ആഗ്നസ് ജനിച്ചു. വിശ്വാസത്തിന്റെയും അനുകമ്പയുടെയും നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ ആഗ്നസിൽ പാകിയതും പരിപോഷിപ്പിച്ചതും വിധവയായ അമ്മയായിരുന്നു. ഈ തീക്ഷ്ണതയാണ് ലോറോറ്റോ കോൺവെന്റിൽ ചേരാൻ ആഗ്നസിനെ ആദ്യം അയർലണ്ടിൽ എത്തിച്ചതും അവിടെ നിന്ന് കപ്പൽമാർഗം അതിവിദൂരതയിലുള്ള കൽക്കത്തയിലേക്ക് വരാൻ പ്രചോദനമേകിയതും.

20 വർഷം ലോറോറ്റോ മഠത്തിൽ ശുശ്രൂഷ ചെയ്ത സി. തേരേസാ, തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് ഒരു കന്യാസ്ത്രീ ആയിത്തന്നെ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്കിറങ്ങി. കന്യാകാലയത്തിന്റെ സുരക്ഷിതഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹകൂടാരങ്ങൾ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത് വത്തിക്കാനാണ്. 1948 ലെ ഇന്ത്യൻ വിഭജനത്തിന്റെ ദീനരോധനവും അസ്വസ്ഥതകളും 1942-1943 കളിലെ ബംഗാൾ പട്ടിണിയോടു ചേർന്നപ്പോൾ സന്തോഷത്തിന്റെ നഗരം കണ്ണീരിന്റെ പര്യായമായി.

ഈ കണ്ണീർക്കടലിലേക്ക് 38 വയസ്സുള്ള കരുണയുടെ മാലാഖ, പരമ്പരാഗത സഭാവസ്ത്രം ഉപേക്ഷിച്ച് തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിന് ആരുമില്ലാതെ, സഹായില്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി കാലെടുത്തുവയ്ക്കുമ്പോൾ അത് ഒരു ചരിത്രത്തിലേക്കായിരുന്നു, കരുണയുടെ സുവർണ്ണചരിത്രത്തിലേക്ക്.

രോഗങ്ങളുടെയും അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ് (1948) ആരോഗ്യസംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലു സംസാരിക്കുന്നതിനുമുമ്പ് അവളെ തേടിവന്നത്. സാധിക്കുന്നതിലുമപ്പുറം അവൾ ചെയ്തു. ഒരിക്കൽ മരണാസന്നനായി തെരുവിൽകിടന്ന ഒരു മനുഷ്യനെ എടുത്തുകൊണ്ട് മദർ ആശുപത്രിയിലേക്കു പോയി. മരിക്കാൻപോകുന്ന ആ മനുഷ്യന് ആശുപത്രി അധികൃതർ കിടക്ക നിരസിച്ചു. ആ മനുഷ്യനുവേണ്ടി മദർ ആശുപത്രിക്കുമുമ്പിൽ ധർണ്ണ നടത്തി. അവസാനം അധികൃതരുടെ മനസ്സലിഞ്ഞ് ഒരു കിടക്ക കിട്ടി. എതാനും മണിക്കൂറുകൾക്കുശേഷം ആ മനുഷ്യൻ മരിച്ചു. ഈ സംഭവമാണ് ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെ സംരക്ഷിക്കാൻ ഒരു ഇടം അന്വേഷിക്കാൻ മദറിനെ പ്രേരിപ്പിച്ചത്. അവിടെ സമാധാനത്തോടെ, മനുഷ്യമഹത്വത്തോടെ മരിക്കാൻ അവർക്കു സാധിച്ചു. പല അധികാരികളുടെ മുമ്പിലും പാവങ്ങൾക്കുവേണ്ടി അവൾ കെഞ്ചി. അവസാനം കൽക്കത്താ മുൻസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ കാളിഘട്ടിലെ അമ്പലത്തിനടുത്തുള്ള ഒരു തീർഥാടക ഹാൾ മദറിനു നൽകി. ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെയും മരണാസന്നരെയും അവിടെ കൊണ്ടുവരാൻ പൊലീസ്-മുൻസിപ്പൽ ഉദ്യോഗസ്ഥരോട് മദർ അപേക്ഷിച്ചു.

കാളിഘട്ടിലെ ഈ അഭയകേന്ദ്രത്തിൽ പലതവണ ഞാൻ പോയിട്ടുണ്ട്. ഒരിക്കൽപോലും മദറിനോട് ഒരു ആശുപത്രി നിർമ്മിക്കുന്നതിനെപ്പറ്റി ആരാഞ്ഞിട്ടില്ല. കാരണം ആശുപത്രി സ്ഥാപനം മദറിനെയും സിസ്റ്റേഴ്സിനേയും കെട്ടിയിടുന്നതുപോലെയാകും. അപ്പോൾ തെരുവിൽ വീഴുന്നവരെ ആരു സംരക്ഷിക്കും? തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും രോഗികളെയും വീടുകളിൽ അധികപ്പറ്റായ വൃദ്ധജനങ്ങളെയും ആരും സമീപിക്കാൻപോലും കൂട്ടാക്കാത്ത കുഷ്ഠരോഗികളെയുംഎയ്ഡ്സ് രോഗികളെയും ആരു സംരക്ഷിക്കും? വഴിയോരങ്ങളിൽ നിരാശായരായി അലയുന്ന പാവങ്ങൾക്കുവേണ്ടി നമ്മളിൽ എത്രപേർ എന്തെങ്കിലും ചെയ്തിട്ടുണ്ട്? മദറിനെയും അവളുടെ പ്രവൃത്തികളെയും വിമർശിക്കുന്നവർ ഈ പാവപ്പെട്ടവർക്കുവേണ്ടി ഒരു ചെറുവിരൽപോലും അനക്കാത്തവരാണ്.

ഉത്തമയായ കത്തോലിക്കാ വിശ്വാസി ആയിരുന്നിട്ടും, മതവിശ്വാസങ്ങൾക്കതീതമായി എല്ലാവിധ ജനവിഭാഗങ്ങൾക്കും അവൾ സംലഭ്യയായി. മതപരിവർത്തനം ഒരിക്കലും അവളുടെ ജോലിയായി അവൾ കണ്ടില്ല. അത് ദൈവിക പ്രവർത്തിയായിട്ടാണ് അവൾ മനസ്സിലാക്കിയത്.

ഒരിക്കൽ തെരുവുനായ്ക്കളുടെ ഇടയിൽനിന്ന് മദർ ഒരു പെൺകുഞ്ഞിനെ രക്ഷിച്ച് തന്റെ ശിശുഭവനത്തിൽ കൊണ്ടുവന്നു. ഒരുപക്ഷേ ഭാവിയിൽ ഒരു ഹൈന്ദവകുടുംബം അവളെ ദത്തെടുത്തേക്കാം എന്ന കാരണത്താൽ ഒരിക്കലും മതപരിവർത്തനത്തിന് മദർ സമ്മതിച്ചില്ല. മതപരിവർത്തനം ഒരിക്കലും മദറിന്റെ രഹസ്യ അജണ്ട ആയിരുന്നില്ല. 23 വർഷത്തെ മദറുമായുള്ള അടുത്ത ബന്ധത്തിൽനിന്ന് എനിക്ക് പറയാൻ കഴിയും: ഒരിക്കൽപോലും അവളുടെ മതം എന്റെ മതത്തെക്കാൾ ശ്രേഷ്ഠമാണെന്നോ, അല്ലെങ്കിൽ അത് രക്ഷയിലേക്കുള്ള എളുപ്പമാർഗമാണെന്നോ മദർ എന്നോടു പറഞ്ഞിട്ടില്ല.

ഒരിക്കൽ പശ്ചിമ ബംഗാളിലെ അനിഷേധ്യ നേതാവും നിരീശ്വരവാദിയും കമ്യൂണിസ്റ്റുകാരനുമായിരുന്ന ജ്യോതി ബാസുവിനോട് ദൈവവിശ്വാസിയായ മദർ തെരാസയെയും താങ്കളെയും തമ്മിൽ ഒന്നിപ്പിക്കുന്ന പൊതുഘടകം എന്താണെന്നു ഞാൻ ചോദിച്ചപ്പോൾ ബസു ഇങ്ങനെ മറുപടി നൽകി: “ഞങ്ങൾ രണ്ടുപേരും പാവങ്ങളെ സ്നേഹിക്കുന്നു.”

മദർ തെരേസയെക്കുറിച്ചുള്ള എന്റെ ജീവചരിത്രരചനയുടെ ഭാഗമായി മദറിനോടു ചോദിച്ചു: “എന്തുകൊണ്ടാണ് കുപ്രസിദ്ധ നേതാക്കളെപ്പോലുള്ള ഡുവൈലറിൽനിന്ന് പണം സ്വീകരിച്ചത്? മദറിന്റെ ഉത്തരം അർഥവത്തായിരുന്നു. “ഉപവി പ്രവർത്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.”എനിക്ക് ആരെയും വിധിക്കാൻ അവകാശമില്ല. ദൈവത്തിനുമാത്രമേ അതിന് അവകാശമുള്ളൂ. ഞാൻ ശമ്പളമോ, സഭയുടെയോ, സർക്കാരിന്റെയോ ഫണ്ട് സ്വീകരിക്കുന്നില്ല. ഞാൻ പണം ചോദിച്ചുവാങ്ങിയിട്ടില്ല. പക്ഷേ ജനങ്ങൾക്ക് ദാനം ചെയ്യാനുള്ള അവകാശമുണ്ട്.”

ഇതിനിടയിൽ ഡുവൈലറിനെപ്പറ്റി ഞാൻ പഠനം നടത്തി. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിൽ (Port-au-Prince) ലോകത്തിലെതന്നെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലൊന്നായ, അവിടെ മദർ ഒരു മിഷൻ സ്റ്റേഷൻ തുടങ്ങി. മദർ തെരേസ ഇവിടെ സന്ദർശനം നടത്തി മടങ്ങിയതിന്റെ പിറ്റേദിവസം ഡുവൈലറിന്റെ പുത്രഭാര്യ ഈ മിഷൻ കേന്ദ്രത്തിൽ പോവുകയും ആയിരം ഡോളർ സംഭാവന നൽകുകയും ചെയ്തു. പക്ഷേ, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പത്തുലക്ഷം ഡോളർ എന്നാണ്. ദാനം നൽകിയ വ്യക്തിക്ക് ഇത് സമാധാനം നൽകുന്നെങ്കിൽ അങ്ങനെ നിലനിൽക്കട്ടെ എന്നായിരുന്നു മദറിന്റെ മറുപടി.

മദറിന്റെ ആശുപത്രി വാസത്തെക്കുറിച്ച് ഞാൻ കുറച്ച് പറയട്ടെ. 1994 ൽ ഡൽഹിയിൽ ഒരു അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ മദർ രോഗബാധിതയായി. നല്ല പനിയും ഉദരസംബന്ധമായ പ്രശ്നങ്ങളും മദറിനെ അലട്ടി. മദറിന്റെ ആഗ്രഹത്തിനു വിപരീതമായി ഞാൻ മദറിനെ ഡൽഹിയിലുള്ള ഒരു നല്ല ആശുപത്രിയിൽ അഡ്മിറ്റാക്കി. എകദേശം ഒരാഴ്ചയോളം മദർ അവിടെക്കിടന്നു. ഹൃദയസംബന്ധമായ രോഗങ്ങളും മദറിനുണ്ടായിരുന്നു. സത്യത്തിൽ ഒരു ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ മുതിർന്നില്ല. കാരണം മദർ അവരുടെ കരങ്ങളിൽകിടന്നു മരിക്കാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. മദറും തന്റെ മരണം മുമ്പിൽകണ്ട് തനിക്ക് പ്രിയപ്പെട്ട കൽക്കത്തയിലേക്ക് തിരികെ കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ, അതിനു പറ്റിയ ആരോഗ്യനിലയിലായിരുന്നില്ല മദർ. മൊബൈൽ ഫോൺ ഇല്ലാതിരുന്ന അക്കാലത്ത് ആശുപത്രിയുടെ അന്വേഷണമുറി മദറിന്റെ വിശേഷങ്ങൾ അറിയാനുള്ള ഫോൺവിളികളാൽ നിറഞ്ഞുനിന്നു. രാഷ്ട്രപതിഭവനിൽനിന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അനുദിന ഫോൺ കോളുകൾക്കുപുറമെ, വൈറ്റ് ഹൗസ്, വത്തിക്കാൻ, ഒട്ടുമിക്ക യൂറോപ്യൻ രാഷ്ട്രത്തലവന്മാർ, അംബാസിഡൻമാർ എന്നിവരുടെ ഫോൺ കോളുകൾ ഞാൻ അറ്റൻഡ് ചെയ്തു. വിദഗ്ദ്ധചികിത്സയ്ക്കായി ലോകത്ത് എവിടെവേണമെങ്കിലും പോകാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു സഹായം വാഗ്ദാനം ചെയ്തു. അവസാനം പൂർണ്ണമായി സുഖപ്പെടാതെ തന്നെ സിസ്റ്റേഴ്സ് മദറിനെ കൽക്കട്ടയിലേക്കു കൊണ്ടുപോയി. ഇതുപോലെയുള്ള മറ്റു നിരവധി ഉദാഹരണങ്ങളും എനിക്കറിയാം. ഇതിൽ ഏതെങ്കിലും ഒരു യാഥാർഥ്യം കനേഡിയൻ ഗവേഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ, ഇത്ര ഹൃദയശൂന്യമായി അഗതികളുടെ അമ്മയെ അവർ ചിത്രീകരിക്കില്ലായിരുന്നു.

മദറിന്റെ ജീവിതകാലത്ത് ചിലപ്പോഴൊക്കെ മദറിനെ ആത്മീയ സാമ്രാജ്യവാദി (religious imperialist) ആയി ചിത്രീകരിച്ചട്ടുണ്ട്. ഭ്രൂണഹത്യ, ജനനനിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളുടെ ഉത്തമ വിശ്വസ്തയായി മദർ നിലകൊണ്ടതുകൊണ്ടാണിത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായുള്ള അടുപ്പം മൂലം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ തൊട്ടടുത്തുതന്നെ റോമിലെ അനാഥർക്കും പട്ടിണിപ്പാവങ്ങൾക്കും ദിവസേന വൈകുന്നേരം ആറുമണിക്ക് ഭക്ഷണം ലഭിക്കുന്ന സംവിധാനം മദർ തെരേസ ഏർപ്പെടുത്തി. തന്റെ അചഞ്ചലമായ പരിശ്രമത്താൽ, ദുർബലയായ ഈ കന്യാസ്ത്രീ, സംശയരഹിതേ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തി, സഭയുടെ അടിസ്ഥാനപരമായ ദൗത്യം എന്താണെന്ന്
നിരന്തരം ഓർമ്മിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

LEAVE A REPLY

Please enter your comment!
Please enter your name here

Latest News