ആഫ്രിക്കൻ രാജ്യമായ ചാഡിലെ അഭയാർത്ഥി ക്യാമ്പുകളിൽ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ (MSF) ജീവനക്കാർ വ്യാപക ലൈംഗിക ചൂഷണം നടത്തിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സംഘടനയിലെ പ്രാദേശിക-വിദേശ ജീവനക്കാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും ലക്ഷ്യമിട്ടതായും, ആഹാരത്തിനും ജോലിക്കും പകരമായി ലൈംഗികത ആവശ്യപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ പൂർത്തിയായ ഈ രഹസ്യ റിപ്പോർട്ട് ശനിയാഴ്ചയാണ് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി പുറത്തുവിട്ടത്. അഭയാർത്ഥികൾക്കെതിരെ നടന്ന 59 ചൂഷണ പരാതികൾ ശരിയാണെന്ന് സംഘടന സമ്മതിച്ചു. എന്നാൽ, ഭയം കാരണം പലരും പുറത്തുപറയാൻ മടിക്കുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലായിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെത്തുടർന്ന് കുറ്റക്കാരായ 18 പ്രാദേശിക, വിദേശ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഭാവിയിൽ സംഘടനയിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
ചാഡിലെ സുഡാനി വനിതകളെ സന്നദ്ധപ്രവർത്തകരും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ലൈംഗികമായി ചൂഷണം ചെയ്യുന്നതായി 2024 നവംബറിൽ ‘എപി’ വാർത്താ ഏജൻസി ഒരു അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എസ്.എഫ് സ്വന്തം നിലയിൽ ആഭ്യന്തര അന്വേഷണം നടത്തിയത്.

