Monday, June 15, 2026

ബോണ്ടി ബീച്ച് ഭീകരാക്രമണം: രക്തസാക്ഷിയായ പിതാവിന്റെ ഓർമ്മകളിൽ ഓസ്‌ട്രേലിയയിലെ ജൂതവിരുദ്ധതയ്‌ക്കെതിരെ പോരാടി മകൾ

ഓസ്‌ട്രേലിയയിലെ സിഡ്നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജൂത വംശജന്റെ മകൾ ഇന്ന് രാജ്യത്തെ ജൂതവിരുദ്ധതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളുടെ മുൻനിര മുഖമായി മാറുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ഷെയ്‌ന ഗട്ട്‌നിക് എന്ന 31-കാരിയാണ് തന്റെ പിതാവിന്റെ ധീരമായ രക്തസാക്ഷിത്വത്തിന് ശേഷം ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തിന്റെ സുരക്ഷയ്ക്കായി ശബ്ദമുയർത്തുന്നത്. കഴിഞ്ഞ വർഷം ജൂതന്മാരുടെ പ്രകാശോത്സവമായ ‘ഹനുക്ക’ ആഘോഷത്തിനിടെ ബോണ്ടി ബീച്ചിൽ ഐസിസ് (ISIS) അനുകൂലികളായ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ഷെയ്‌നയുടെ പിതാവ് റൂവൻ മോറിസൺ (62) ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു.

ആ ഫോൺ കോൾ; അർദ്ധരാത്രിയിൽ മാറിയ ജീവിതം

മെൽബണിൽ ഒരു ഹനുക്ക പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന ഷെയ്‌ന, സിഡ്നിയിൽ നിന്നുള്ള ഒരു സുഹൃത്ത് വഴിയാണ് ബോണ്ടി ബീച്ചിലെ വെടിവെയ്പ്പ് വിവരമറിയുന്നത്. സിഡ്നി സന്ദർശിക്കുകയായിരുന്ന തന്റെ മാതാപിതാക്കൾ ആ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഷെയ്‌ന ഉടൻ തന്നെ അമ്മയെ ഫോണിൽ വിളിച്ചു. “ഞാൻ അമ്മയെ വിളിച്ചപ്പോൾ ഫോണിന്റെ പശ്ചാത്തലത്തിൽ കനത്ത വെടിയൊച്ചകൾ കേൾക്കാമായിരുന്നു. അമ്മ ഭയന്നു നിലവിളിക്കുകയായിരുന്നു. ബീച്ചിലുള്ളവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയാണെന്നും നിന്റെ അച്ഛൻ ഭീകരരെ നേരിടാൻ അവർക്ക് പിന്നാലെ ഓടുകയാണെന്നും അമ്മ പറഞ്ഞു,” ഷെയ്‌ന ആ ഭീകരനിമിഷം ഓർത്തെടുത്തു. അന്ന് രാത്രി ഏഴ്മണിയോടെ തന്റെ പിതാവ് കൊല്ലപ്പെട്ടെന്ന വിവരം ഷെയ്‌ന അറിഞ്ഞു. ഉടൻ തന്നെ മെൽബണിൽ നിന്നുള്ള അവസാന വിമാനത്തിൽ അവർ സിഡ്നിയിലേക്ക് തിരിച്ചു. വിമാനത്തിൽ വെച്ച് നിയന്ത്രണം വിട്ട് കരഞ്ഞ ഷെയ്‌നയോട് കാരണമന്വേഷിച്ച എയർ ഹോസ്റ്റസ്, പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ് അമ്പരന്നുപോയി.

ഭീകരരെ നേരിട്ട ഹീറോ: റൂവൻ മോറിസൺ

ഭീകരർ ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞപ്പോൾ തന്റെ ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാൻ റൂവൻ മോറിസൺ ശ്രമിച്ചു. ഭീകരർക്ക് നേരെ ഇഷ്ടികക്കട്ടകൾ എറിഞ്ഞും കയ്യിൽ കിട്ടിയ ആയുധങ്ങൾ ഉപയോഗിച്ചും അദ്ദേഹം അവരെ പ്രതിരോധിച്ചു. ഭീകരരുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുവിട്ട് നിരവധി പേരുടെ ജീവൻ രക്ഷിച്ച മോറിസണ് ഒടുവിൽ 11 തവണ വെടിയേറ്റു. ബീച്ചിൽ വെച്ച് തന്നെ അദ്ദേഹം രക്തം വാർന്നു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ധീരതയുടെ ദൃശ്യങ്ങൾ പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു

പോരാട്ടത്തിന്റെ വഴിയിൽ ഷെയ്‌ന

പിതാവിന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം ഷെയ്‌ന തന്റെ ജീവിതം ഓസ്‌ട്രേലിയയിലെ ജൂതവിരുദ്ധതയ്‌ക്കെതിരെ പോരാടാനായി മാറ്റിവെച്ചു. കോംബാറ്റ് ആന്റിസെമിറ്റിസം മൂവ്‌മെന്റ്’ (CAM) എന്ന അന്താരാഷ്ട്ര സംഘടനയുടെ ഓസ്‌ട്രേലിയൻ വക്താവായി ചുമതലയേറ്റ ഷെയ്‌ന ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗങ്ങളെ നേരിട്ട് കാണുകയും പ്രധാന പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തുകൊണ്ട് ജൂത സമൂഹത്തിന്റെ ഭീതിയും സുരക്ഷാ വീഴ്ചകളും അവർ ലോകത്തിന് മുന്നിലെത്തിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശക്തമായ ജനകീയ ക്യാമ്പെയ്നും ഷെയ്‌ന മുന്നിൽ നിന്ന് നയിക്കുകയാണ്. തന്റെ പിതാവ് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വെടിയുണ്ടകൾക്ക് നേരെ ഓടിയ ആളാണെന്നും, അതിനാൽ വിദ്വേഷത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ തനിക്ക് ഒട്ടും തളർച്ചയില്ലെന്നും ഷെയ്‌ന വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News