നീറ്റ് പുന:പരീക്ഷയ്ക്ക് മുന്നോടിയായി വ്യാജ ചോദ്യപേപ്പറുകൾ പ്രചരിക്കുന്നതും പരീക്ഷാ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് നിയന്ത്രണം. ജൂൺ 21-നാണ് നീറ്റ് പുന:പരീക്ഷ നടക്കുന്നത്. പരീക്ഷാ നടപടികളുടെ സുതാര്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഈ നീക്കത്തെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സ്വാഗതം ചെയ്തു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശ പ്രകാരം ഐ. ടി. ആക്ട്, 2000-ലെ സെക്ഷൻ 69A പ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പരീക്ഷയും അതിന് തൊട്ടുപിന്നാലെയുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത് കൃത്യമായി നിശ്ചയിച്ച ചുരുങ്ങിയ കാലയളവിലേക്കാണ് ഈ താൽക്കാലിക നിയന്ത്രണം.
ഇതിനുപുറമേ, ടെലിഗ്രാമിൽ നിലവിൽ പോസ്റ്റ് ചെയ്തിട്ടുള്ള സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ റദ്ദാക്കാനും മന്ത്രാലയം ടെലിഗ്രാമിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മുൻപ് നടന്ന ചില പരീക്ഷകളിൽ, പരീക്ഷ കഴിഞ്ഞതിന് ശേഷം പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് ‘ചോദ്യപേപ്പർ ചോർന്നു’ എന്ന രീതിയിലുള്ള വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എൻ. ടി. എ ചൂണ്ടിക്കാണിക്കുന്നു. നീറ്റ് പുന:പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കാൻ ലക്ഷ്യമിട്ട് ചില സംഘങ്ങൾ ഈ പ്ലാറ്റ്‌ഫോം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ്, പൊതുതാത്പര്യം മുൻനിർത്തി ഇത്തരമൊരു ശക്തമായ നടപടി സ്വീകരിച്ചതെന്ന് എൻ. ടി. എ പ്രസ്താവനയിൽ വ്യക്തമാക്കി.

