സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യ ദിനം വേറിട്ടൊരു സന്ദേശവുമായി പത്തു വയസ്സുകാരൻ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദ് റാഥോഡ് തന്റെ സ്കൂളിലേക്കുള്ള ആദ്യ യാത്ര 16 കിലോമീറ്റർ ഓടിയാണ് പൂർത്തിയാക്കിയത്. കുട്ടികളിൽ ശാരീരികക്ഷമത, അച്ചടക്കം, കഠിനാധ്വാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മൊബൈൽ ഫോൺ ഉപയോഗം കുറച്ച് കളിസ്ഥലങ്ങളിലേക്ക് മടങ്ങുക എന്ന ശക്തമായ സന്ദേശവും ഈ ഓട്ടത്തിലൂടെ അരവിന്ദ് നൽകുന്നു.
ലാത്തൂരിലെ നിർധനരായ കുട്ടികൾക്കായുള്ള ‘മാത്സാ ഘർ’ (Majha Ghar) എന്ന അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് അരവിന്ദ്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് സാമൂഹിക പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് 16 കിലോമീറ്റർ ദൂരമുള്ള ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. അഭയകേന്ദ്രത്തിൽ നിന്നും ഓൾഡ് ഔസ റോഡിലുള്ള ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി സ്കൂളിലേക്കായിരുന്നു അരവിന്ദിന്റെ ഈ വേറിട്ട യാത്ര.
കുട്ടികൾ മൊബൈൽ സ്ക്രീനുകളിൽ മാത്രം ഒതുങ്ങിക്കൂടാതെ കളിസ്ഥലങ്ങളിലേക്ക് ഇറങ്ങണമെന്ന സന്ദേശം നൽകാനാണ് ഇങ്ങനെയൊന്ന് സംഘടിപ്പിച്ചതെന്ന് അഭയകേന്ദ്രം ഭാരവാഹിയായ ശരദ് സാരെ പറഞ്ഞു. കായികരംഗവും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള സമഗ്രമായ ജീവിതശൈലി വളർത്തിയെടുക്കാനും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. കരിമ്പ് തൊഴിലാളികളുടെ കുടുംബത്തിൽ ജനിച്ച അരവിന്ദ്, പല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. കഠിനമായ പരിശീലനവും അച്ചടക്കവുമാണ് അവനെ ഈ പ്രായത്തിൽ 16 കിലോമീറ്റർ ഓടാൻ പ്രാപ്തനാക്കിയത്. ആദ്യ ദിനം തന്നെ അത്ഭുതകരമായ നേട്ടം കൈവരിച്ച അരവിന്ദിനെ അധ്യാപകരും നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു.

