യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ ഇരുരാജ്യങ്ങൾക്കുമായി 20 ലക്ഷത്തിലധികം സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി അമേരിക്കൻ തിങ്ക് ടാങ്കിന്റെ പുതിയ പഠനറിപ്പോർട്ട്. ഇതിൽ വലിയ തോതിലുള്ള നാശനഷ്ടം നേരിട്ടത് റഷ്യൻ സൈന്യത്തിനാണെന്ന് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്’ (CSIS) നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിന് ശേഷം ഇരുപക്ഷത്തെയും ആകെ നാശനഷ്ടങ്ങൾ 20 ലക്ഷം കടന്നതായി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
“രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും കൂടി മരിച്ച ആകെ യു. എസ്. സൈനികരുടെ എണ്ണത്തേക്കാൾ നാല് മടങ്ങ് അധികമാണ് യുക്രൈനിൽ മാത്രം കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം” എന്ന് സിഎസ്ഐഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനുപുറമേ, ഈ വർഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ റഷ്യയും യുക്രൈനും തമ്മിലുള്ള നാശനഷ്ടങ്ങളുടെ അനുപാതം 8:1 എന്ന തോതിലേക്ക് ഉയർന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. അതായത്, ഓരോ യുക്രൈൻ സൈനികനും പരിക്കേൽക്കുമ്പോഴോ കൊല്ലപ്പെടുമ്പോഴോ എട്ട് റഷ്യൻ സൈനികർക്ക് വീതം നാശനഷ്ടം സംഭവിക്കുന്നുണ്ട്.

