അർജന്റീനയിൽ ജൂതവിരുദ്ധ അധിക്ഷേപങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ‘ഡെലിഗേഷൻ ഓഫ് അർജന്റീന ജൂത അസോസിയേഷൻസ്’ (DAIA) പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് 713 ജൂതവിരുദ്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ (2024 – 687 കേസുകൾ) അപേക്ഷിച്ച് ഇതിൽ 3.78%വർദ്ധനവുണ്ടായി. അതായത് പ്രതിദിനം ശരാശരി രണ്ട് ജൂതവിരുദ്ധ അധിക്ഷേപങ്ങളെങ്കിലും രാജ്യത്ത് നടക്കുന്നുണ്ട് എന്നതാണ് ഈ റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ സംഭവങ്ങളിൽ 62 ശതമാനവും ഇന്റർനെറ്റിലൂടെയാണ് നടന്നത്. ഇതിൽ തന്നെ 90% അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് അരങ്ങേറിയത്. നാസി അനുകൂല പോസ്റ്റുകൾ, ഹോളോകോസ്റ്റ് നിഷേധിക്കൽ, വംശീയ അധിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പൊതുസ്ഥലങ്ങളിൽ വെച്ച് 48% ജൂതവിരുദ്ധ ശാരീരിക അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
“വർദ്ധിച്ചുവരുന്ന ഈ കണക്കുകൾ നമുക്ക് മുന്നിലുള്ള വെല്ലുവിളികളെയും പുതിയ ഭീഷണികളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. എങ്കിലും ജനാധിപത്യ നേതൃത്വവും ശക്തമായ സ്ഥാപനങ്ങളും ഒരുമിച്ചു നിന്നാൽ വെറുപ്പിന്റെ പ്രചാരണം തടയാനാകുമെന്ന് ഇത് തെളിയിക്കുന്നതായി” ഡിഎഐഎ പ്രസിഡന്റ് മൗറോ ബെറൻസ്റ്റൈൻ പറഞ്ഞു. ലോകത്ത് ജൂത കുടുംബങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനും തങ്ങളുടെ സംസ്കാരം വെളിപ്പെടുത്താനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോഴും അർജന്റീനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

