പസഫിക് ദ്വീപ് രാഷ്ട്രമായ നൗറു തങ്ങളുടെ പരമ്പരാഗത പേര് തിരിച്ചുപിടിച്ചു. ഇനി മുതൽ ഈ രാജ്യം ‘റിപ്പബ്ലിക് ഓഫ് നവോറോ’ (Republic of Naoero) എന്നറിയപ്പെടും. യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ വിദേശികൾക്ക് ഉച്ചരിക്കാൻ ബുദ്ധിമുട്ടായതിനെ തുടർന്നാണ് ‘നവോറോ’ എന്ന തദ്ദേശീയ പേര് ‘നൗറു’ എന്ന് മാറ്റിയത്. അവിടത്തെ പൗരന്മാരെ ‘ഡെയ്-നവോറോ’ (dei-Naoero) എന്നാണ് വിളിക്കുക.
കഴിഞ്ഞ മെയ് മാസത്തിൽ നൗറു പാർലമെന്റ് പേരുമാറ്റത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു. തുടർന്ന് നടത്തിയ ആലോചനകൾക്ക് ശേഷം ജനഹിത പരിശോധന നടത്തേണ്ടതില്ലെന്ന് പ്രസിഡന്റ് ഡേവിഡ് അദോം അറിയിച്ചു. ഈ പേര് ജനങ്ങളുടെ ദേശീയ ചിഹ്നങ്ങളിലും സമൂഹത്തിലും ഇതിനകം തന്നെ നിലനിൽക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വത്തിക്കാൻ സിറ്റിക്കും മൊണാക്കോയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമായ ഇവിടെ ഏകദേശം 12,000 ജനസംഖ്യയാണുള്ളത്. പേരുമാറ്റിയ വിവരം ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്കും മറ്റ് രാജ്യങ്ങൾക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.

