തെക്കുപടിഞ്ഞാറൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന് ശേഷവും ജനങ്ങളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ദുരന്തത്തിൽ 34 പേർ കൊല്ലപ്പെടുകയും വീടുകൾ തകർന്ന് ആയിരക്കണക്കിന് ആളുകളാണ് തെരുവിലാകുകയും ചെയ്തത്. തുടർചലനങ്ങളെ ഭയന്ന് വീടുകൾക്കുള്ളിലേക്ക് കയറാൻ മടിക്കുന്ന പല കുടുംബങ്ങളും നിലവിൽ വീട്ടുമുറ്റങ്ങളിൽ താൽക്കാലിക ടെന്റുകൾ കെട്ടിയാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
തകർന്ന വീടുകൾ നന്നാക്കാൻ വലിയ തുക വേണമെന്ന ആശങ്കയിലാണ് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ. വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടത് കനത്ത ചൂടിൽ ആളുകളുടെ ദുരിതം ഇരട്ടിയാക്കി മാറ്റിയിട്ടുണ്ട്. മുൻപും ശക്തമായ ഭൂകമ്പം നേരിട്ട ഈ നഗരത്തിൽ വീണ്ടും വലിയൊരു ദുരന്തം വന്നതിന്റെ ആഘാതത്തിലാണ് പ്രദേശവാസികൾ.
തുടർചലനങ്ങൾ അനുഭവപ്പെടുന്നതിനാൽ വീടുകൾക്കുള്ളിലേക്ക് മടങ്ങാൻ കുട്ടികളും സ്ത്രീകളും ഇപ്പോഴും ഭയപ്പെടുകയാണ്. പലരുടെയും വീടുകൾ പൂർണ്ണമായി തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. നഷ്ടപ്പെട്ട ജീവിതം തിരികെ പിടിക്കാൻ മാസങ്ങളോളം കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നാണ് ഇവിടെയുള്ളവർ പറയുന്നത്.

