ദക്ഷിണാഫ്രിക്കയിൽ കടുത്ത വർണ്ണവിവേചനം നിലനിന്നിരുന്ന കാലത്ത് വംശീയ വേർതിരിവുകളെ വെല്ലുവിളിച്ച് ലോകസുന്ദരി മത്സരത്തിൽ പങ്കെടുത്ത ആദ്യ കറുത്തവർഗ്ഗക്കാരി സിന്തിയ ഷാങ്കെ (76) അന്തരിച്ചു. ക്വാസുലു-നതാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സൗന്ദര്യമത്സര രംഗത്തും ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര-സീരിയൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു അവർ.
1972-ൽ ‘മിസ് ബ്ലാക്ക് സൗത്ത് ആഫ്രിക്ക’യായി തിരഞ്ഞെടുക്കപ്പെട്ട സിന്തിയ, അതേവർഷം ലണ്ടനിൽ നടന്ന ലോകസുന്ദരി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വർണ്ണവിവേചന നിയമങ്ങൾ നിലനിന്നിരുന്ന അക്കാലത്ത് ഒരു കറുത്തവർഗ്ഗക്കാരി അന്താരാഷ്ട്ര വേദികളിൽ എത്തുന്നത് അസാധ്യമായ ഒന്നായിരുന്നു. മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്താനും അവർക്ക് സാധിച്ചു.
സൗന്ദര്യമത്സരത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിഞ്ഞ അവർ, ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരുടെ ഫീച്ചർ ഫിലിം ആയ ‘ഉഡെലിവേ’ (Udeliwe – 1975) എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ദക്ഷിണാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്‌സ് (SAFTAs) ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി അവരെ ആദരിച്ചിട്ടുണ്ട്.

