ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള രോഗബാധയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളെത്തുടർന്ന് ആരോഗ്യപ്രവർത്തകർക്കും ചികിത്സാ കേന്ദ്രങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം. എബോള എന്നൊരു രോഗമില്ലെന്നും, ആരോഗ്യപ്രവർത്തകർ പണമുണ്ടാക്കാനായി കള്ളം പറയുകയാണെന്നുമുള്ള വ്യാജവാർത്തകളാണ് ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്.
കിഴക്കൻ കോംഗോയിലെ ബുനിയയിലെ ഒരു സെമിത്തേരിയിൽ എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷിതമായി സംസ്കരിക്കാൻ ശ്രമിച്ച റെഡ്ക്രോസ് വളണ്ടിയർമാരെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി ആക്രമിച്ചു. ശവപ്പെട്ടിയിൽ മൃതദേഹമില്ലെന്നും അത് വെറും വ്യാജമാണെന്നുമുള്ള ഓൺലൈൻ-പ്രാദേശിക കിംവദന്തികളെ തുടർന്നായിരുന്നു ആക്രമണം.
എബോള ചികിത്സാ കേന്ദ്രങ്ങൾക്ക് നേരെയുള്ള തീവെപ്പ്, ആരോഗ്യപ്രവർത്തകരെ മർദ്ദിക്കൽ, മൃതദേഹങ്ങൾ ബലമായി കൊണ്ടുപോകാൻ ശ്രമിക്കൽ എന്നിവ ഉൾപ്പെടെ 12 ഓളം വലിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 1-ന് ബഫ്വാബാംഗോയിലെ ഒരു ചികിത്സാ കേന്ദ്രത്തിന് നേരെ നടന്ന അക്രമത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
എബോള ബാധിച്ച് മരിച്ചവരുടെ ശരീരത്തിൽ നിന്ന് രോഗം പടരാൻ വലിയ സാധ്യതയുള്ളതിനാൽ, മൃതദേഹം തൊടുന്നതും കഴുകുന്നതും ഒഴിവാക്കി പ്രത്യേക സുരക്ഷിത സംസ്കാര രീതിയാണ് ആരോഗ്യപ്രവർത്തകർ പിന്തുടരുന്നത്. എന്നാൽ കോംഗോയിലെ പരമ്പരാഗത ആചാരപ്രകാരം മൃതദേഹങ്ങൾ അണിയിച്ചൊരുക്കി ദിവസങ്ങൾ നീളുന്ന ചടങ്ങുകൾ നടത്താറുണ്ട്. ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കാത്തതാണ് പലപ്പോഴും ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.

