Tuesday, September 24, 2024

ഫ്ളജെല്ലേഷന്‍ മോണാസ്റ്ററി: പീലാത്തോസിന്റെ കൊട്ടാരം

യേശുക്രിസ്തുവിന്റെ പീഡകളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധമായ നോമ്പിന്റേയും അതിനു പരിസമാപ്തിയായി ആചരിക്കുന്ന വലിയ ആഴ്ചയുടേയും സുപ്രധാന മണിക്കൂറുകളിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത കടന്നുപോകുന്നത്. ഈയവസരത്തില്‍, യേശുവിന്റെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ബന്ധപ്പെട്ടതായി വിശുദ്ധ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില പ്രത്യേക സ്ഥലങ്ങളേയും ഇടങ്ങളേയും പരിചയപ്പെടാം…

പീലാത്തോസിന്റെ കൊട്ടാരമായ പ്രെത്തോറിയം ഉണ്ടായിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ആശ്രമമാണ് ഫ്ളജെല്ലേഷന്‍ മോണാസ്റ്ററി. പ്രധാന പുരോഹിതനായ കയ്യഫാസിന്റെ അടുത്തുള്ള വിചാരണയ്ക്കു ശേഷം യേശുവിനെ ദുഃഖവെള്ളിയാഴ്ച രാവിലെ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുവന്നു. യേശുവിന്റെ കാലത്ത് പീലാത്തോസ് ജറുസലേമില്‍ താമസിച്ചിരുന്ന സ്ഥലം അന്തോണിയാ കോട്ട (Fotrress Antonia) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജറുസലേം ദേവാലയത്തിന്റെ വടക്കുഭാഗത്തായി ദൈവാലത്തെയും ദൈവാലയം സന്ദര്‍ശിക്കാന്‍ വരുന്ന തീര്‍ത്ഥാടകരെയും സംരക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടിരുന്ന വലിയൊരു കൊട്ടാരമായിരുന്നു അന്തോണിയാ കോട്ട.

യൂദയായുടെ ഭരണാധികാരിയായ പീലാത്തോസ് താമസിച്ച് ഭരണം നടത്തിയിരുന്നത് മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള പട്ടണമായ കേസറിയായിലായിരുന്നു. യഹൂദര്‍ വര്‍ഷത്തില്‍ മൂന്നു തവണ ജറുസലേമിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്ന സമയത്ത് മിക്കവാറും യഹൂദര്‍ ജറുസലേമിലായിരിക്കുമെന്നതിനാല്‍ അവിടെ ക്രമസമാധാന പാലനത്തിനും അവരുടെ സംരക്ഷണത്തിനുമായി ഭരണാധിപനായ പീലാത്തോസും ജറുസലേമിലേക്ക് വരുമായിരുന്നു. അത്തരം അവസരങ്ങളില്‍ പീലാത്തോസ് താമസിച്ചിരുന്ന സ്ഥലമായിരുന്നു അന്തോണിയാ കൊട്ടാരം. ഈ കൊട്ടാരത്തിലേക്കാണ് വിചാരണയ്ക്കുവേണ്ടി പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ കൊണ്ടുവരുന്നത്.

യേശുവിന്റെ കാലത്ത് അന്തോണിയാ കൊട്ടാരമുണ്ടായിരുന്ന വിശാലമായ സ്ഥലത്ത് ഇന്ന് ഫ്രാന്‍സിസ്‌കന്‍ അച്ചന്മാരുടെ ആശ്രമമായ ഫ്ളജെല്ലേഷന്‍ മൊണാസ്റ്ററിയും അതിന് എതിര്‍വശത്തുള്ള സ്‌കൂളും സിയോണ്‍ സിസ്റ്റേഴ്സിന്റെ ആശ്രമമായ എച്ചേഹോമോയുമാണുള്ളത്. ജറുസലേമിലെ കുരിശിന്റെ വഴി ഇവിടെയാണ് ആരംഭിക്കുന്നത്.

ഈ സ്ഥലത്തിന് യേശുവിന്റെ പീഢാസഹനവുമായി ഏറ്റവുമടുത്ത ബന്ധമുണ്ട്. ഇവിടെ വച്ചാണ് ഈശോയെ പീലാത്തോസ് വിചാരണ ചെയ്യുന്നത്. യേശുവിന്റെ സ്ഥാനത്ത് ബറാബ്ബാസ് മോചിപ്പിക്കപ്പെടുന്നതും ഇവിടെ വച്ചാണ്. ഇവിടെയാണ് ഈശോയെ ചമ്മട്ടികളാല്‍ അടിച്ച് മുള്‍ക്കിരീടം ചൂടിച്ച് പടയാളികള്‍ പരിഹസിക്കുന്നത്. അവനെ ക്രൂശിക്കുക എന്ന് യേശുവിനെതിരെ ജനങ്ങള്‍ ആര്‍ത്തട്ടഹസിക്കുകയും ‘ഇതാ മനുഷ്യന്‍”എന്നുപറഞ്ഞ് പീലാത്തോസ് യേശുവിനെ ജനങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നതും ഇവിടെ വച്ചാണ്. ഒടുവില്‍ യേശുവിനെ അന്യായമായി വിട്ടുകൊടുക്കുന്നതിന്റെ കുറ്റം യഹൂദഗണത്തില്‍ കെട്ടിവെച്ചു കൊണ്ട് പീലാത്തോസ് കൈ കഴുകി കൈയ്യൊഴിയുന്നതും ഇവിടെയാണ്.

ഇവിടെ നിന്നാണ് കുരിശ് വഹിച്ചുകൊണ്ടുള്ള തന്റെ അവസാന യാത്ര ഈശോ ആരംഭിക്കുന്നത്. യേശുവിന്റെ രക്തം വീണു നനഞ്ഞ ഈ സ്ഥലത്ത് പ്രാര്‍ത്ഥിക്കുക വലിയൊരു അനുഭവമാണ്. പീലാത്തോസിന്റെ കൊട്ടാരമുണ്ടായിരുന്ന ഈ സ്ഥലത്ത് നാലാം നൂറ്റാണ്ടില്‍ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിരുന്നു. ആ ദൈവാലയത്തെക്കുറിച്ച് ബോര്‍ദോയില്‍ നിന്നുള്ള തീര്‍ത്ഥാടകനും ജറുസലേമിലെ വി. സിറിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിന്റെ അവസാനം ആ ദൈവാലയം ഉപേക്ഷിക്കപ്പെട്ടുവെന്നും അവര്‍ സൂചിപ്പിക്കുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടെ വേറൊരു ദൈവാലയം നിര്‍മ്മിക്കപ്പെടുകയും അതിനെ വിശുദ്ധ ജ്ഞാനത്തിന്റെ ദേവാലയം (Hagia Sofia) എന്ന് വിളിക്കുകയും ചെയ്തു.

കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടതിനുശേഷം ഈ ദൈവാലയം നാമാവശേഷമാവുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്തു. 1838-ല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഈ സ്ഥലം ഏറ്റെടുക്കുകയും ഇവിടെ പുരാവസ്തുഗവേഷണ പഠനം നടത്തുകയും പഴയ ദേവാലയങ്ങളുടെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ ഇവിടെയാണ് പീലാത്തോസിന്റെ കൊട്ടാരമായ അന്തോണിയാ കൊട്ടാരം ഉണ്ടായിരുന്നതെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്. 1929-ല്‍ ഇവിടെ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചു. ആ ദേവാലയമാണ് ഫ്ളജെല്ലേഷന്‍ (ചമ്മട്ടിയടി) എന്ന പേരില്‍ അറിയപ്പെടുന്നത്.

ഫ്ളജെല്ലേഷന്‍ ദേവാലയത്തിന്റെ നേരെ എതിര്‍ഭാഗത്ത് 19-ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പഠനത്തില്‍ മറ്റൊരു ദേവാലയത്തിന്റെ അവശിഷ്ടം കൂടി കണ്ടെത്തുകയുണ്ടായി. അവിടെ 1904-ല്‍ ഈശോയെ മരണത്തിനു വിധിച്ചതിനെ അനുസ്മരിക്കുന്ന ദേവാലയം (Chapel of Condemnation) നിര്‍മ്മിച്ചു. ഈ ദേവാലയത്തിന്റെ അള്‍ത്താരക്കു പുറകില്‍ കുരിശ് വഹിച്ചുകൊണ്ട് കാല്‍വരിയിലേയ്ക്ക് യാത്രയാകുന്ന ഈശോയെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

തറയില്‍ കല്ലുകള്‍ പാകിയിരുന്നതുകൊണ്ടാണ് പീലാത്തോസിന്റെ കൊട്ടാരം ഗബ്ബാത്ത അഥവാ കല്‍ത്തളം എന്നറിയപ്പെട്ടത് എന്നൊരഭിപ്രായമുണ്ട്. എ.ഡി. 135-ല്‍ ഹഡ്രിയാന്‍ ചക്രവര്‍ത്തി ജറുസലേം പട്ടണം പുനര്‍നിര്‍മ്മിച്ചപ്പോള്‍ യേശുവിന്റെ കാലത്ത് തറയില്‍ പാകിയിരുന്ന കല്ലുകള്‍ പുനരുപയോഗിച്ചു. അതില്‍ ചിലത് ഇന്നും ഈശോയെ മരണത്തിനു വിധിച്ചതിനെ അനുസ്മരിക്കുന്ന ദേവാലയത്തിലും എച്ചേ ഹോമോ ആശ്രമത്തിന്റെ മ്യൂസിയത്തിലും കാണാന്‍ സാധിക്കും. അതില്‍ റോമന്‍ പട്ടാളക്കാര്‍ കളിക്കാന്‍ ഉപയോഗിച്ചിരുന്ന, ഇന്നത്തെ ചെസ്സ് കളിയോട് സാമ്യമുള്ള, ഒരു കളി (King’s Game) ശിലകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അത്തരത്തി ലുള്ള ഒരു ശിലയാണ് ഈശോയെ മരണത്തിന് വിധിച്ചത് അനുസ്മരിക്കുന്ന ദേവാലയത്തിന്റെ തറയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫ്ളജെല്ലേഷന്‍ മൊണാസ്റ്ററിയുടെ തൊട്ടടുത്തുള്ള ആശ്രമമായ എച്ചേ ഹോമോയില്‍ മനോഹരമായ ഒരു ചാപ്പലുണ്ട്. ‘ഇതാ മനുഷ്യന്‍”എന്ന് പീലാത്തോസ് പറഞ്ഞതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ ആശ്രമത്തിന് ആ പേരിട്ടിരിക്കുന്നത്. എച്ചേ ഹോമോ ആശ്രമദേവാലയത്തിലെ അള്‍ത്താരയിലെ കമാനം എ.ഡി. 135-ല്‍ ഹഡ്രിയന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ജറുസലേം പട്ടണത്തോട് ചേര്‍ന്നുണ്ടായിരുന്ന ആര്‍ച്ചിന്റെ ഒരു ഭാഗമാണ്. അതിന്റെ മറുഭാഗം പുറത്തുള്ള വഴിയായ വിയ ഡോളറോസയില്‍ കാണാം.

യേശുവിന്റെ പീഡാസഹനത്തിന്റെ ഓരോ നിമിഷവും രക്ഷാകരമായിരുന്നു. ഈശോ മരണത്തിന് വിധിക്കപ്പെടുമ്പോള്‍ ബറാബാസ് എന്ന കൊടുംകുറ്റവാളി മോചിതനാവുകയാണ്. കുരിശില്‍ മരിക്കുമ്പോള്‍ നല്ല കള്ളന്‍ പറുദീസായിലേയ്ക്ക് സ്വീകരിക്കപ്പെടുന്നു. അവസാനതുള്ളി രക്തവും ചിന്തി വേദന അനുഭവിച്ച് ഈശോ മരിക്കുമ്പോള്‍ മനുഷ്യകുലം മുഴുവനും രക്ഷിക്കപ്പെടുന്നു. ഓരോ മനുഷ്യജീവിതത്തിനും അര്‍ത്ഥം ലഭിക്കുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ബലിയാകാന്‍ അനുവദിക്കുമ്പോഴാണെന്നാണ് യേശുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

ഡോ. പോൾ കുഞ്ഞാനായിൽ
വിശുദ്ധ നാട്ടിലൂടെ യേശുവിലേയ്ക്ക് 

Latest News