Sunday, February 23, 2025

കാന്‍സര്‍ പ്രതിരോധത്തിന് ഗ്രീന്‍ ടീ ഉപയോഗപ്രദമോ? അറിയണം ഈ വസ്തുതകള്‍

ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ ടീ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും സഹായകമാകുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗ്രീന്‍ ടീയെ കുറിച്ചുള്ള ചില അബദ്ധപ്രചാരണങ്ങള്‍

ഒരു ക്രിസ്തുമസ് അവധിക്കാലത്ത് സൂര്യനെല്ലിയിലേക്ക് ഞാന്‍ ഒരു യാത്രപോയി. മൂന്നാറിലെ തന്നെ ഏറ്റവും ഉയര്‍ന്ന തേയില തോട്ടമായ കൊളുക്കുമലയും അദ്ദേഹം അന്ന് സന്ദര്‍ശിച്ചിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങവേ പാലായിലുള്ള ഒരു സുഹൃത്തിന്റെ ഭവനം സന്ദര്‍ശിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുഹൃത്തിന്റെ മകനും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് ഗ്രീന്‍ ടീ വാങ്ങിയില്ലേ എന്ന് അവന്‍ ചോദിച്ചു. ഉയരും കൂടും തോറും ചായയ്ക്ക് സ്വാദ് കൂടുമെന്നൊക്കെ പറഞ്ഞ് അവന്‍ ഗ്രീന്‍ ടീയെക്കുറിച്ച് വാചാലനായി.

എന്തിനാണ് ഗ്രീന്‍ ടീ, സാധാരണ ചായപ്പൊടി തന്നെ ഉപയോഗിച്ചാല്‍ പോരെയെന്നായി ഞാന്‍. വിരാട് കോഹ്ലി പോലും ഗ്രീന്‍ ടീ ഉപയോഗിക്കുമെന്നും ഡോക്ടര്‍ക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല എന്നൊക്കെ പറഞ്ഞ് ആ ചര്‍ച്ച നീണ്ടു. ഞാന്‍ പിന്നെ അവനോട് കൂടുതലൊന്നും തര്‍ക്കിക്കാന്‍ പോയില്ല. പക്ഷേ, പിന്നീടൊരവസരത്തില്‍ കോഹ്ലി ഗ്രീന്‍ ടീ മാത്രമല്ല ഉപയോഗിക്കുന്നതെന്നും അതിന്റെ കൂടെ മറ്റ് പല കാര്യങ്ങള്‍ ഉണ്ടെന്നും അവനു പറഞ്ഞു കൊടുത്തു.

മറ്റൊരു ദിവസം, ഒരു സുഹൃത്ത് എന്നെ വിളിച്ചു. ഞാന്‍ വര്‍ക്ക് ചെയ്യുന്ന ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സകളായ റേഡിയേഷനും കീമോതെറാപ്പിയും എടുക്കുന്നവര്‍ക്ക് ഫ്രീ ആയി വിതരണം ചെയ്യാന്‍ അവര്‍ കുറച്ച് ഗ്രീന്‍ ടീ പാക്കറ്റുക്കള്‍ എത്തിക്കട്ടെയെന്ന് ചോദിച്ചു. കാന്‍സര്‍ ചികിത്സയെടുക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമായിട്ടുള്ള ഒന്നാണല്ലോ ഗ്രീന്‍ ടീ എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഞാന്‍ അധികം ഒന്നും എതിര്‍ത്ത് പറഞ്ഞില്ല എന്ന് മാത്രമല്ല തത്കാലത്തേക്ക് നമുക്ക് അത് വേണ്ടയെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പിന്നീട് ഒരിക്കല്‍ എന്നെ കാണാന്‍ അദ്ദേഹം വന്നപ്പോള്‍ കാന്‍സര്‍ രോഗികള്‍ ഗ്രീന്‍ ടീ അമിതമായി ഉപയോഗിച്ചാല്‍ എന്താണ് പ്രശ്‌നമെന്നൊക്കെ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കി.

തേയിലപ്പൊടികള്‍ ഏതൊക്കെ?

പലതരം ചായപ്പൊടികള്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ബ്ലാക്ക് ടീ, വൈറ്റ് ടീ, അതുപോലെ ഗ്രീന്‍ ടീ. ഇവയെല്ലാം ഒരേ തരം തേയിലകളില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. തേയില നാമ്പുകള്‍ ഇലയായി വിടരുന്നതിനു മുമ്പ്, ആ നാമ്പുകള്‍ വെളുത്ത രോമം പോലുള്ള ഒരു പദാര്‍ത്ഥത്താല്‍ മൂടപ്പെട്ടിരിക്കും. ആ വെളുത്ത പദാര്‍ത്ഥങ്ങളുള്ള നാമ്പുകള്‍ ഇറുത്തെടുത്ത്, വിവിധ പ്രക്രിയകളിലൂടെ അവയെ ഉണക്കിയെടുത്താണ് വൈറ്റ് ടീ പൊടികള്‍ ഉത്പാദിപ്പിക്കുന്നത്. നാം സാധാരണയായി ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ചായയെയാണ് ബ്ലാക്ക് ടീ എന്ന് പറയുന്നത്. ബ്ലാക്ക് ടീ പൊടി ഉണ്ടാക്കാന്‍ തേയില ഇല ചതച്ച്, അവയ്ക്ക് വായുസമ്പര്‍ക്കം നല്‍കി ഓക്‌സിഡേഷന്‍ പ്രക്രിയയിലൂടെ കടത്തിവിടുന്നു. ഈ ഓക്‌സിഡേഷന്‍ പ്രക്രിയ തേയിലയുടെ നിറം മാറാനും രുചി കൂടാനും സഹായിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീ ഉല്‍പാദനത്തില്‍ ഈ ഓക്‌സിഡേഷന്‍ പ്രക്രിയ മിതമായി ആണെന്നു മാത്രം. എങ്കിലും അവയുടെ നിറത്തിനും രുചിക്കും വ്യത്യാസമുണ്ടാകും.

ചായപ്പൊടികള്‍ തമ്മിലുള്ള വ്യത്യാസം

എല്ലാത്തരം ചായപ്പൊടികളിലും അടങ്ങിയിരിക്കുന്ന പ്രധാന ഫ്ളെവിനോയ്ഡ് (ഉത്പന്നങ്ങളില്‍ പ്രകൃത്യാ ഉള്ള, മെറ്റബോളിസത്തിനും മറ്റ് സഹായിക്കുന്ന ഘടകം) വിഭാഗമാണ് ‘കാറ്റെക്കിന്‍സ്’. ഗ്രീന്‍ ടീയില്‍ ആറ് തരം കാറ്റെക്കിന്‍സുകളാണുള്ളത്. അവ കാറ്റെക്കിന്‍, ഗലോകാറ്റെക്കിന്‍, എപ്പികാറ്റെക്കിന്‍, എപ്പികാറ്റെക്കിന്‍ഗാല്ലറ്റ്, എപ്പിഗാലോകാറ്റെക്കിന്‍, എപ്പിഗാലോകാറ്റെക്കിന്‍ഗാല്ലറ്റ് (ഇ ജി സി ജി) എന്നിവയാണ്. ബ്ലാക്ക് ടീയെ അപേക്ഷിച്ച് കാറ്റെക്കിനുകള്‍ കൂടുതലായും ഉള്ളത് ഗ്രീന്‍ ടീയില്‍ ആണ്.

കാരണം ബ്ലാക്ക് ടീയില്‍ ഫെര്‍മെന്റഷന്‍ നടക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന കാറ്റെക്കിന്‍സ് ‘റ്റിയഫ്‌ലവിന്‍സ് ‘ (റ്റി.ആര്‍) ആയി മാറുന്നു. കാറ്റെക്കിനുകളെ പോലെ തന്നെ ഇവയ്ക്കും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഈ ഘടകങ്ങളാണ് ഈ ചായപ്പൊടികളുടെ നിറത്തിലും രുചിയിലും വ്യത്യാസം സൃഷ്ടിക്കുന്നതും അതോടൊപ്പം ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നതും. എന്നാല്‍ ഇവ രണ്ടിലുമുള്ള ഫ്ളെവിനോയ്ഡുകള്‍ വ്യത്യസ്തമാണെങ്കിലും ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ തുല്യമാണെന്നുള്ളതാണ് വസ്തുത.

ഗ്രീന്‍ ടീയില്‍ താരതമ്യേന കഫീന്റെ അളവ് കുറവാണ്. ഗ്രീന്‍ ടീയിലും ബ്ലാക്ക് ടീയിലും അടങ്ങിയിട്ടുള്ള ‘റ്റാനിന്‍’ എന്ന ഘടകത്തിന്റെ അളവും തുല്യമാണ്. അതുകൊണ്ടു തന്നെ ഭക്ഷണത്തിന്റെ ഇടവേളകളില്‍ മാത്രമേ ഇത് കുടിക്കാവൂ. കാരണം റ്റാനിന്‍ എന്ന ഘടകം വിവിധ ധാതുക്കളും മൈക്രോ ന്യൂട്രിയന്റ്‌സും ശരീരത്തില്‍ ആഗിരണം ചെയ്യുന്നത് തടയും.

എങ്ങനെയാണ് ഗ്രീന്‍ ടീ കൂടുതല്‍ വിശ്വാസയോഗ്യമായത്

ഏകദേശം അയ്യായിരം വര്‍ഷത്തോളമായി സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ് ചായ. പഴയകാലത്ത് തേയിലകള്‍ മരുന്നായി ഉപയോഗിക്കുന്ന ഒരു ശീലമാണ് നിലവിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് വിവിധ പ്രക്രിയകളിലൂടെ കമര്‍പ്പ് കുറച്ച് ഒരു പാനീയമായി ഉപയോഗിക്കാമെന്ന രീതിയിലേക്ക് സാധാരണക്കാര്‍ എത്തിയത്. അങ്ങനെയാണ് ബ്ലാക്ക് ടീയുടെ ഉപയോഗം നിലവില്‍ വന്നത്. എന്നാല്‍ ഗ്രീന്‍ ടീയ്ക്ക് പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നു എന്ന് തോന്നുന്ന പച്ച നിറമായതുകൊണ്ട് അത് കൂടുതല്‍ ഗുണങ്ങള്‍ ഉള്ളതാണെന്നുള്ള ഒരു വിശ്വാസം പ്രചാരത്തില്‍ വന്നു.

ഗ്രീന്‍ ടീയുടെ ഗുണങ്ങളെക്കുറിച്ചുള്ള പ്രചരണങ്ങളില്‍ വ്യവസായിക ലക്ഷ്യങ്ങളുമുണ്ട്. ഗ്രീന്‍ ടീ ഉത്പാദിപ്പിക്കാന്‍ താരതമ്യേന ചിലവ് കുറവാണ്. എന്നാല്‍ അവയുടെ വിലയാകട്ടെ മറ്റ് ചായപ്പൊടികളെക്കാള്‍ രണ്ടിരട്ടിയും. അതുപോലെ ചൈനക്കാര്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഗ്രീന്‍ ടീ ആണെന്നതും ഗ്രീന്‍ ടീയുടെ പ്രചാരണത്തിന് മറ്റൊരു കാരണമായി. അവര്‍ ബ്ലാക്ക് ടീയെക്കാളും ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഗ്രീന്‍ ടീയാണ്. അതുകൊണ്ടു തന്നെ പലരും വിശ്വാസിച്ചിരിക്കുന്നത് ഗ്രീന്‍ ടീയ്ക്ക് കൂടുതല്‍ ഗുണങ്ങളുണ്ടെന്നാണ്. 80 ശതമാനവും ഗ്രീന്‍ ടീ ഉത്പാദനം നടക്കുന്നത് ചൈനയിലാണ്.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുമെന്നും അതുവഴി ഉണ്ടാകാന്‍ സാധ്യതയുള്ള കാന്‍സര്‍, പൊണ്ണത്തടി പോലുള്ള രോഗങ്ങള്‍ തടയാമെന്നുമാണ് പൊതുവെയുള്ള ഒരു ധാരണ. മാത്രമല്ല, ജരാനരകള്‍ ബാധിച്ച് പ്രായമാകുന്നതു വരെ ഗ്രീന്‍ ടീ തടയുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ ആരോഗ്യരഹസ്യം പോലും ഗ്രീന്‍ ടീ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്.

എന്താണ് ഫ്രീ റാഡിക്കല്‍സ്?

നമ്മുടെ ശരീരത്തില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഒരു ചെറുകണികയുടെ സൂക്ഷ്മകണം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഒരു സൂക്ഷ്മകണം കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്താല്‍ അത് വളരെയധികം ശക്തിയുള്ള ഒരു കണികയായി മാറും. ഇങ്ങനെ ഉണ്ടാകുന്ന കണികകളെയാണ് ‘ഫ്രീ റാഡിക്കല്‍സ്’ എന്നു പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഈ കണികകള്‍ക്ക് മറ്റു കണികകളുമായി ചേര്‍ന്ന് വേഗത്തില്‍ തന്നെ വിപരീതമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഫ്രീ റാഡിക്കല്‍സ് രണ്ടു തരത്തിലുണ്ട്. ഒന്ന് റിയാക്റ്റീവ് ഓക്‌സിജന്‍ സ്പീഷീസ് (ആര്‍.ഓ.എസ്), മറ്റൊന്ന് റിയാക്റ്റീവ് നൈട്രജന്‍ സ്പീഷീസ് (ആര്‍.എന്‍.എസ്). ശരീരത്തില്‍ കൂടുതലായി ഉള്ളത് ആര്‍.ഓ.എസ് ആണ്.

ഫ്രീ റാഡിക്കലുകള്‍ ചെറിയ അളവില്‍ ശരീരത്തിന് ഉപകാരപ്രദമാണ്. കാരണം നമ്മുടെ ശരീരത്തിലുള്ള ബാക്റ്റീരിയകള്‍, ഫംഗസ്, കാന്‍സര്‍ കോശങ്ങള്‍ എന്നിവയെ നശിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഉയര്‍ന്ന അളവില്‍ ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകള്‍ കോശങ്ങളുടെ ഘടനയെ സാരമായി തന്നെ ബാധിക്കുകയും ക്രമേണ കോശങ്ങളുടെ നശീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. അങ്ങനെ ഡയബറ്റിക്സ്, കാന്‍സര്‍, കാര്‍ഡിയോ വാസ്‌ക്കുലാര്‍ പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്നു. ഇങ്ങനെ ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ നിലനില്‍ക്കുന്നതിനെയാണ് ‘ഓക്‌സിഡന്‍സി സ്‌ട്രെസ്’ എന്ന് വിളിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, അന്തരീക്ഷ മലിനീകരണം, തുടങ്ങിയവയാണ് ഈ ഓക്‌സിഡന്‍സി സ്‌ട്രെസ്സിലേക്ക് കൂടുതലായും നയിക്കുന്നത്.

മരുന്നാണോ ഗ്രീന്‍ ടീ?

ഡോ. റിച്ചാര്‍ഡ് പെന്‍ടോ 1981- ല്‍ നേച്ചര്‍ മാഗസിനില്‍ എഴുതിയ ഒരു ലേഖനമാണ് ആന്റി ഓക്‌സിഡന്റ്‌സിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഈ ലേഖനത്തിന്റെ താഴെ പ്രസ്തുത മാഗസിന്റെ എഡിറ്റര്‍ തന്നെ കുറിച്ചിരിക്കുന്നത്, ഇത് ഒരിക്കലും ചികിത്സക്കായി ഉപയോഗിക്കരുതെന്നും ഈ വിഷയത്തില്‍ തുടര്‍പഠനങ്ങള്‍ ആവശ്യമാണെന്നും ആണ്. എന്നാല്‍ തല്പരകക്ഷികള്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗം മാത്രം ഉയര്‍ത്തിക്കാട്ടുകയും ഗ്രീന്‍ ടീയുടെ വ്യവസായിക ലക്ഷ്യങ്ങള്‍ക്കു വേണ്ടി അത് ഉപയോഗിക്കുകയും ചെയ്തു.

ഏകദേശം 1500 കോടിയുടെ ഗവേഷണമാണ് ഒരു വര്‍ഷം തന്നെ ആന്റി ഓക്‌സിഡന്റ് ചികിത്സകളെക്കുറിച്ച് ഇപ്പോഴും നടക്കുന്നത്. പന്ത്രണ്ടോളം ‘റാണ്ടമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍സ്’ (ആര്‍.സി.റ്റി) ആണ് ഇതുവരെ ആന്റി ഓക്‌സിഡന്‍സ് ഉപയോഗിച്ച് നടന്നിരിക്കുന്നത്. ആര്‍.സി.റ്റി എന്നു പറയുന്നത് ഒരു പരിശോധനയാണ്. ഇതിന്റെ ഫലമാണ് വൈദ്യമേഖലയിലെ അവസാനത്തെ വാക്ക്. ഈ പരിശോധനയില്‍ ഒരു മരുന്നിന്റെ ഫലപ്രാപ്തി തെളിഞ്ഞാല്‍ ആ മരുന്ന് തുടര്‍ന്ന് ചികിത്സക്കായി ഉപയോഗിക്കാമെന്നാണ്. എന്നാല്‍ ഇതുവരെ നടന്ന പന്ത്രണ്ടോളം ആര്‍.സി.റ്റി -യിലും ആന്റി ഓക്‌സിഡന്റ്‌സ് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുമെന്നോ, തടയുമെന്നോ തെളിഞ്ഞിട്ടില്ല എന്നു മാത്രമല്ല, അതോടൊപ്പം കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയോടൊപ്പം ഗ്രീന്‍ ടീ നല്‍കുന്നത് തീര്‍ച്ചയായും അപകടമാണ്. കാന്‍സര്‍ ചികിത്സകളായ കീമോ തെറാപ്പി, റേഡിയേഷന്‍ പോലുള്ള ചികിത്സ എടുക്കുന്നവരില്‍ അത് ഫ്രീ റാഡിക്കല്‍സ് കൂടുതലായിഉണ്ടാക്കുകയും അവ കോശങ്ങളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. ഇത്തരം ചികിത്സകളിലായിരിക്കുന്നവര്‍ ആന്റി ഓക്‌സിഡന്‍സുള്ള ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ അത് ചികിത്സയുടെ ഗുണങ്ങളെ കുറയ്ക്കുകയും ചെയ്യും.

അതുപോലെ കാന്‍സര്‍ രോഗസാധ്യതയുള്ളവര്‍ക്ക് അതായത്, പുകവലിക്കുന്നവരും ഗ്രീന്‍ ടീ ഉപയോഗം പരിമിതപ്പെടുത്തണം. സാധാരണയായി ആരോഗ്യമുള്ള വ്യക്തികള്‍ പോലും ഗ്രീന്‍ ടീ പോലുള്ള പാനീയങ്ങള്‍ ഉപയോഗിച്ചതു കൊണ്ട് പ്രത്യേകം ആരോഗ്യഗുണങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ലഭ്യമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ക്ഷീണം അകറ്റി ഒരു ഉണര്‍വ്വ് നല്‍കുന്നതൊഴിച്ചാല്‍ മറ്റ് ഗുണങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ലഭിക്കുന്നില്ല.

ഗ്രീന്‍ ടീ അമിതമായി ഉപയോഗിച്ചാല്‍

ഗ്രീന്‍ ടീ അമിതമായി ഉപയോഗിക്കുന്നവരില്‍ പതിനൊന്നോളം അനന്തരഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ ആളുകളില്‍ ഉണ്ടാവുന്നത് ഉദരപ്രശ്‌നങ്ങളാണ്. അതായത് അസിഡിറ്റി, നെഞ്ചിരിച്ചില്‍ തുടങ്ങിയവ. മൈഗ്രേയ്ന്‍ പ്രശ്‌നമുള്ളവരില്‍ ഇത് തലവേദനയുടെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ ഉറക്കക്കുറവ്, വിളര്‍ച്ച, ഛര്‍ദി എന്നിവയും ഇതിന്റെ അനന്തരഫലങ്ങളാണ്.

ഗ്രീന്‍ ടീയില്‍ കഫീന്റെ അളവ് കൂടുതലായതിനാല്‍ ഇതിന്റെ അമിതോപയോഗം ചില വ്യക്തികളില്‍ തലകറക്കം സൃഷ്ടിക്കുന്നു. അതുപോലെ ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഇത് ബ്ലീഡിങ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കരള്‍ രോഗങ്ങള്‍, ക്രമവിരുദ്ധമായ ഹാര്‍ട്ട് ബീറ്റ്, ബോണ്‍ ഡെന്‍സിറ്റി കുറയുക, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിലേക്കും ഗ്രീന്‍ ടീയുടെ അമിതോപയോഗം വഴിതെളിയിക്കുന്നു. ഗര്‍ഭിണികളില്‍ ചില അവസരങ്ങളില്‍ ഇത് ഗര്‍ഭഛിദ്രത്തിനും കാരണമാകുന്നു.

കാന്‍സര്‍ ചികിത്സക്ക് ആന്റി ഓക്‌സിഡന്റ്‌സ് കൊണ്ട് പ്രയോജനമില്ലേ?

‘കാന്‍സര്‍ കീമോ പ്രിവെന്‍ഷന്‍’ എന്നൊരു ഗവേഷണ വിഭാഗം തന്നെയുണ്ട്. അതായത് ആന്റി ഓക്‌സിഡന്റ്സോ ധാതുക്കളോ മറ്റേതെങ്കിലും മരുന്നോ ഉപയോഗിച്ച് കാന്‍സര്‍ രോഗം തടയാനോ അല്ലെങ്കില്‍ അത് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമോ എന്നതാണ് ഗവേഷണ വിഷയം. എന്നാല്‍ ധാതുക്കളോ, വിറ്റാമിനുകളോ ഒന്നും തന്നെ കാന്‍സര്‍ രോഗം തടയില്ല എന്നതാണ് ഇവരുടെ ഇതുവരെയുള്ള കണ്ടുപിടിത്തം.

ഡോ. ജോജോ വി. ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News