അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നതിനായി 75% സന്നദ്ധ സംഘടനകളും സ്ത്രീ ജീവനക്കാരെ സംബന്ധിച്ച താലിബാന്റെ കടുത്ത നിബന്ധനകൾ അംഗീകരിച്ചതായി പുതിയ സർവേ റിപ്പോർട്ട്. സ്ത്രീ ജീവനക്കാർക്ക് പുരുഷ രക്ഷിതാവ് നിർബന്ധമാക്കുക, ജോലിസ്ഥലങ്ങളിൽ ലിംഗവിവേചനം ഏർപ്പെടുത്തുക തുടങ്ങിയ താലിബാൻ ഭരണകൂടത്തിന്റെ വിവേചനപരമായ വ്യവസ്ഥകളാണ് ഭൂരിഭാഗം സംഘടനകളും അംഗീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സംഘടനകളും ചേർന്ന് 122 സന്നദ്ധ ഏജൻസികളിൽ നടത്തിയ പഠനത്തിലാണ് കഴിഞ്ഞദിവസം ഈ വിവരങ്ങൾ പുറത്തുവന്നത്.
സാമ്പത്തിക പ്രതിസന്ധിയും കടുത്ത നിയന്ത്രണങ്ങളും കാരണം 56% സംഘടനകൾക്കും തങ്ങളുടെ വനിതാ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്. ഹെറാത്ത്, കാബൂൾ തുടങ്ങിയ പ്രധാന പ്രവിശ്യകളിലാണ് സ്ത്രീകളുടെ ജോലിക്കും യാത്രകൾക്കും മേൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടയിൽ താലിബാൻ ഉദ്യോഗസ്ഥർ തടയുന്നതുൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണം പകുതിയോളം വനിതാ ജീവനക്കാരും വലിയ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെയാണ് സ്ത്രീകളുടെ വിലക്ക് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിലവിൽ 16% വനിതാ ജീവനക്കാർ മാത്രമാണ് വീടുകളിലിരുന്ന് തങ്ങളുടെ ഔദ്യോഗിക ജോലികൾ ചെയ്യുന്നത്. രാജ്യാന്തര സഹായങ്ങൾ കുറയുന്നത് അഫ്ഗാനിസ്ഥാനിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് യുഎൻ വുമൺ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

