റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡെസയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതായി പ്രാദേശിക ഗവർണർ ഒലെ കിപ്പർ അറിയിച്ചു.
ഒഡെസയിലെ തന്ത്രപ്രധാനമായ തുറമുഖ സൗകര്യങ്ങൾക്കും ചരക്ക് നീക്കത്തിനുമുള്ള കേന്ദ്രങ്ങൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. മറ്റൊരു ബഹുനില മന്ദിരത്തിന്റെ 12-ാം നിലയിൽ തീപിടുത്തമുണ്ടായതായി എമർജൻസി സർവീസസ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
യുക്രൈനിന്റെ ചരക്ക് നീക്കത്തിൽ നിർണ്ണായകമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. കത്തിയെരിയുന്ന ബഹുനില മന്ദിരങ്ങളുടെയും രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമന സേനാംഗങ്ങളുടെയും ചിത്രങ്ങൾ എമർജൻസി സർവീസസ് പുറത്തുവിട്ടു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള റഷ്യൻ നടപടിയെ ഉക്രേനിയൻ അധികൃതർ ശക്തമായി അപലപിച്ചു.

