എംപ്രസ് ഓഫ് അയർലണ്ട് എന്ന യാത്രാക്കപ്പൽ അപകടത്തിൽപെട്ടത് 1914 മെയ് 29 നായിരുന്നു. സെന്റ് ലോറൻസ് നദിയിൽവച്ച് കൽക്കരിയുമായി വരികയായിരുന്ന നോർവേജിയൻ കപ്പൽ സ്റ്റോർസ്റ്റഡുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കേവലം 14 മിനിറ്റിനുള്ളിലാണ് കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 1477 യാത്രികരിൽ 1012 പേരും മരിച്ചു. ടൈറ്റാനിക് മുങ്ങി രണ്ടുവർഷം കഴിഞ്ഞപ്പോഴായിരുന്നു എംപ്രസ് അപകടത്തിൽപെട്ടത്. ടൈറ്റാനിക്ക് അപകടത്തിനുശേഷം ഇനി അതുപോലൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നിരവധി മുൻകരുതലുകളെടുത്തിരുന്നെങ്കിലും അതൊന്നും അപകടസമയത്ത് ഉപകാരപ്രദമായില്ല. സ്കോട്ലന്റിലെ ഫെയർഫീൽഡ് കപ്പൽശാലയിൽ നിർമ്മിച്ച എംപ്രസ് ഓഫ് അയർലണ്ട്, കനേഡിയൻ പസഫിക് റെയിൽവേ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. 1906 ലാണ് എംപ്രസ് നീറ്റിലിറക്കിയത്.
1919 മെയ് 29 നാണ് ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സർ ആർതർ എഡ്ഡിങ്ടൺ ആപേക്ഷികതാസിദ്ധാന്തം ശരിയാണെന്നു തെളിയിച്ചത്. ഉയർന്ന പിണ്ഢമുള്ള വസ്തുക്കൾ ആ വഴി കടന്നുപോകുന്ന പ്രകാശരശ്മികളെ വളയ്ക്കുമെന്ന് ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം പറയുന്നു. മൂന്നു നൂറ്റാണ്ട് വിജയകരമായി തുടർന്ന, ഐസക് ന്യൂട്ടന്റെ സിദ്ധാന്തങ്ങളെ തിരുത്തിയാണ് ഐൻസ്റ്റീൻ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. 1919 മെയ് 29 നു നടന്ന സൂര്യഗ്രഹണസമയത്ത്, ആഫ്രിക്കയുടെ പടിഞ്ഞാറൻതീരത്തുള്ള പ്രിൻസൈപ് ദ്വീപിൽവച്ച് മറ്റു നക്ഷത്രങ്ങളുടെ ചിത്രമെടുത്താണ് എഡ്ഡിങ്ടൺ തന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ ഈ നക്ഷത്രങ്ങളിൽ നിന്നുവരുന്ന പ്രകാശരശ്മികൾ സൂര്യന്റെ പിണ്ഢം മൂലം വളയുന്നതായി കണ്ടെത്തി. നക്ഷത്രങ്ങളുടെ യഥാർഥസ്ഥാനവും കാണപ്പെടുന്ന സ്ഥാനവും തമ്മിലുള്ള വ്യത്യാസം അളന്നാണ് ഇത് നിജപ്പെടുത്തിയത്.
1953 മെയ് 29 പകൽ പതിനൊന്നരയ്ക്കാണ് മനുഷ്യൻ ആദ്യമായി ലോകത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിൽ സ്പർശിച്ചത്. ആ ചരിത്രദൗത്യം പൂർത്തിയാക്കാനുള്ള ഭാഗ്യം ന്യൂസിലൻഡുകാരനായ സർ എഡ്മണ്ട് ഹിലരിക്കും നേപ്പാളിൽനിന്നുള്ള ടെൻസിങ് നോർഗെയ്ക്കുമാണ് ലഭിച്ചത്. എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്ഷ്യത്തോടെ 1953 ഏപ്രിൽ 13 ന് ആരംഭിച്ച ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ മറ്റെല്ലാവരും പിൻവാങ്ങിയെങ്കിലും ടെൻസിങ്ങും ഹിലരിയും ദൗത്യം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. മെയ് 29 ന് അവർ എവറസ്റ്റ് കീഴടക്കി.