അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ ധാരണാപത്രം ഈ വരുന്ന വെള്ളിയാഴ്ച ഒപ്പുവെക്കുമെന്ന് സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മധ്യ സ്വിറ്റ്സർലൻഡിലെ നിഡ്വാൾഡൻ കാന്റണിലുള്ള പ്രശസ്തമായ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ചാണ് കരാർ ഒപ്പിടൽ ചടങ്ങ് നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു. എസ്., ഇറാൻ, പാക്കിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുമായി സ്വിസ് ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് (FDFA) നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വക്താവ് പിയറി-അലൈൻ എൽഷിംഗർ അറിയിച്ചു. മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളും ഒപ്പം യു.എസും ഇറാനും ചേർന്നാണ് ചടങ്ങിനായി ബർഗൻസ്റ്റോക്ക് റിസോർട്ട് തിരഞ്ഞെടുത്തത്.
“ഈ ചർച്ചകൾക്ക് ആവശ്യമായ പ്രായോഗികവും നയതന്ത്രപരവുമായ സാഹചര്യങ്ങൾ സ്വിസ് മണ്ണിൽ ഒരുക്കുക എന്ന ചുമതലയാണ് സ്വിറ്റ്സർലൻഡ് നിർവ്വഹിക്കുന്നത്,” പിയറി-അലൈൻ എൽഷിംഗർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഒപ്പുവെക്കാനിരിക്കുന്ന ധാരണാപത്രത്തിലെ ഉള്ളടക്കത്തെക്കുറിച്ചോ ചടങ്ങിന്റെ മറ്റ് വിശദവിവരങ്ങളെക്കുറിച്ചോ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സ്വിസ് വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. ഈ ഘട്ടത്തിൽ കരാറിന്റെ നടപടിക്രമങ്ങളെക്കുറിച്ച് മറ്റ് വിവരങ്ങൾ നൽകാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ഈ കൂടിക്കാഴ്ചയെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

