ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ സൈന്യത്തെ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി യു.എസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഒരു കപ്പലിന് നേരെയും അമേരിക്ക വെടിയുതിർത്തു. ഇതിന് പിന്നാലെ ഇറാൻ “മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ബഹ്റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ അഞ്ചാം ദിവസവും ലംഘിക്കപ്പെട്ടതോടെ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
ഇറാൻ അടുത്ത ആഴ്ചയോടെ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ രാജ്യത്തെ പ്രധാന പാലങ്ങളും പവർ പ്ലാന്റുകളും ബോംബിട്ട് തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇതിനായി ഇറാന് ഏതെങ്കിലും തരത്തിലുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “എനിക്ക് സമയപരിധികൾ നൽകുന്നത് ഇഷ്ടമല്ല, പക്ഷേ അവർക്ക് കാര്യങ്ങൾ കൃത്യമായി അറിയാം. അവർ മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്” എന്ന് ട്രംപ് മറുപടി പറഞ്ഞു.
അതേസമയം കരാർ ഒപ്പിട്ടത് കൊണ്ട് ഇറാൻ യാതൊരു സാമ്പത്തിക ലാഭവും ഉണ്ടാകുന്നില്ലെങ്കിൽ അത് പാലിക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഗാലിബാവ് മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകളും അതുപോലെതന്നെ യുദ്ധവും അമേരിക്കയ്ക്കെതിരായ ഇറാന്റെ അതിജീവന തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

