യുക്രൈനിൽ രാത്രിയിലുടനീളം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ലണ്ടനിൽ വെച്ച് യുക്രൈനിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സഖ്യകക്ഷികളുമായി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
വടക്കുകിഴക്കൻ ഖാർകീവ് പ്രവിശ്യയിലെ ചുഗുയേവ് നഗരത്തിലാണ് റഷ്യൻ മിസൈലുകളും ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകളും പതിച്ചത്. “ചുഗുയേവിലുണ്ടായ ആക്രമണത്തിൽ 22 വയസ്സുള്ള ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. യുദ്ധക്കളത്തിൽ ലക്ഷ്യങ്ങൾ നേടാനാകാത്തതിനാൽ റഷ്യ സാധാരണക്കാർക്ക് നേരെയുള്ള ഭീകരത വർദ്ധിപ്പിക്കുകയാണ്. റഷ്യൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ ലോകരാജ്യങ്ങൾ തയ്യാറാകണം” എന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഗ പറഞ്ഞു.
യുക്രൈനിൽ റഷ്യൻ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധക്കളത്തിൽ ക്രെംലിൻ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്തതിനാലാണ് റഷ്യ സാധാരണ പൗരന്മാർക്ക് നേരെ ഭീകരത അഴിച്ചുവിടുന്നതെന്ന് യുക്രൈൻ ആരോപിച്ചു.

