സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പരസ്യമായ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ. തങ്ങളുടെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ ഇന്ത്യക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും യുദ്ധത്തിലേക്ക് നീങ്ങുമെന്നുമാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയത്.
പാക്കിസ്ഥാൻ ഭീകരർ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇന്ത്യ ഈ ചരിത്രപ്രസിദ്ധമായ നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പാക്കിസ്ഥാനിൽ ആഭ്യന്തര ജലപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ ഭീഷണി. 2028 ജൂണോടെ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദീജല പ്രവാഹം പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കുമെന്ന് ഇന്ത്യയുടെ ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പാക്കിസ്ഥാന്റെ ഈ ഭീഷണി.
2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ ആകെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തെ തുടർന്നാണ്, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ചരിത്രപ്രസിദ്ധമായ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്.

