റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ പ്രമുഖ എണ്ണ ടെർമിനലിന് നേരെ യുക്രൈന്റെ വൻ ഡ്രോൺ ആക്രമണം. റഷ്യയുടെ യുദ്ധ ഫണ്ടിലേക്ക് വലിയ തോതിൽ പണം എത്തിക്കുന്ന പ്രധാന സാമ്പത്തിക സ്രോതസ്സാണ് തങ്ങൾ തകർത്തതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഇതോടൊപ്പം മേഖലയിലെ പ്രമുഖ റഷ്യൻ നാവിക താവളമായ ക്രോൺസ്റ്റാഡിലും (Kronstadt) യുക്രൈൻ ആക്രമണം നടത്തിയിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ്ബർഗിൽ വ്യാപകമായ ഡ്രോൺ ആക്രമണം ഉണ്ടായതായും എണ്ണ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചതായും ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് സമ്മതിച്ചു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
റഷ്യയുടെ നിർണായക ഊർജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് യുക്രൈൻ അടുത്തിടെയായി ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ഇത് റഷ്യയിൽ വ്യാപകമായ ഇന്ധനക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 43 ശതമാനത്തോളം തങ്ങൾ തകർത്തതായാണ് യുക്രൈൻ അവകാശപ്പെടുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

