ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് കാസിൽ ഗാൻഡോൾഫോയിൽ നല്ലൊരു വേനൽക്കാല അവധിക്കാലം ആസ്വദിക്കാൻ കഴിയുമെന്ന് കാസിൽ ഗാൻഡോൾഫോയിലെ ഇടവക വികാരിയും പോളിഷ് സലേഷ്യൻ വൈദികനുമായ ഫാദർ താദേവൂസ് റോസ്മസ് പ്രത്യാശ പ്രകടിപ്പിച്ചു. “പരിശുദ്ധ പിതാവ് കാസിൽ ഗാൻഡോൾഫോയിൽ സുഖമായിരിക്കണമെന്നും പ്രാർഥന, വിശ്രമം, വായന, കായികം (സ്പോർട്സ്) എന്നിവയ്ക്കായി അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ ഇവിടെ പൂർണ്ണമായി സാധ്യമാകട്ടെയെന്നുമാണ് ഞങ്ങളുടെ ആഗ്രഹം.” വിശുദ്ധ തോമസ് ഓഫ് വില്ലനോവ പൊന്തിഫിക്കൽ ഇടവകയിലെ വികാരിയായ ഫാദർ താദേവൂസ് റോസ്മസ് (SDB) പറഞ്ഞു.
മാർപാപ്പയുടെ വേനൽക്കാല താമസത്തിന്റെ ആദ്യ ദിവസങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷത്തെ സന്ദർശനത്തെക്കുറിച്ചും സംസാരിച്ച പോളിഷ് സലേഷ്യൻ വൈദികൻ, അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് മാർപാപ്പ മടങ്ങിയെത്തിയതിലുള്ള പ്രാദേശിക നിവാസികളുടെ ആവേശവും വിവരിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, ലെയോ പതിനാലാമൻ മാർപാപ്പ തനിക്കും ഇടവക സമൂഹത്തിനും വ്യക്തിപരമായി ആശംസകൾ നേർന്നതിൽ ഫാദർ താദേവൂസ് കൃതജ്ഞത രേഖപ്പെടുത്തി. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങളുടെ പൊന്തിഫിക്കൽ ഇടവകയുടെ പ്രാധാന്യത്തിനുള്ള അംഗീകാരമായാണ് ഞാൻ ഇതിനെ കാണുന്നത്. ഇവിടെയുള്ള വത്തിക്കാൻ സ്ഥാപനങ്ങൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും, സഭാനിയമപ്രകാരം (Canon Law) ഇടവകയ്ക്കും അതിന്റെ വികാരിക്കും ഒരു പ്രധാന പങ്കുണ്ട്. പരിശുദ്ധ പിതാവ് ഞങ്ങളുടെ മുഴുവൻ സമൂഹത്തോടും കാണിച്ച വളരെ മനോഹരമായ ഒരു മര്യാദയായിരുന്നു അത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

