ഡെൻമാർക്ക്, എസ്റ്റോണിയ, നെതർലൻഡ്സ് എന്നീ മൂന്ന് രാജ്യങ്ങളുമായി യുക്രൈൻ പുതിയ ‘ഡ്രോൺ കരാറുകളിൽ’ ഒപ്പുവച്ചതായി പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. റഷ്യയുമായുള്ള നാല് വർഷത്തിലേറെ നീണ്ട യുദ്ധത്തിൽ നിന്ന് നേടിയെടുത്ത സാങ്കേതികമികവും അനുഭവസമ്പത്തും പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ധാരണ.
തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് സെലൻസ്കി ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെ യുക്രൈൻ മറ്റു രാജ്യങ്ങളുമായി ഒപ്പുവച്ച ഇത്തരത്തിലുള്ള കരാറുകളുടെ എണ്ണം ഒൻപതായി ഉയർന്നു.
ഡെൻമാർക്കുമായുള്ള കരാറിനെക്കുറിച്ച് വിശദീകരിക്കവെ, സംയുക്ത പ്രതിരോധ ഉൽപാദനം, വിദഗ്ദ്ധ വിജ്ഞാന കൈമാറ്റം, ആയുധ കയറ്റുമതിയിലെ സുതാര്യത എന്നിവയ്ക്ക് ഈ നീക്കം വഴിയൊരുക്കുമെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രോൺ കരാറുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സെലൻസ്കി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലടക്കം പര്യടനം നടത്തിയിരുന്നു. ഈ വർഷം ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്കും ഇത്തരം സാങ്കേതികവിദ്യകൾ ആവശ്യമായി വന്നിരുന്നു.

