ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള രോഗബാധ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും അത് വ്യാപനഘട്ടത്തിൽ തന്നെയാണെന്നും മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. അതേസമയം ജനങ്ങളുടെ തുടർച്ചയായ യാത്രകളും കുടിയേറ്റങ്ങളുമാണ് രോഗവ്യാപനം വേഗത്തിലാക്കുന്നത് എന്നും സംഘടന വ്യക്തമാക്കി.
ഇതുവരെ 1,561 പേർക്കാണ് കോംഗോയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 506 പേർ മരണത്തിന് കീഴടങ്ങി. എബോള വൈറസിന്റെ അപൂർവ ഇനമായ ‘ബുന്ദിബുഗ്യോ’ വകഭേദത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പടർന്നുപിടിക്കലാണിത്. ഈ പ്രത്യേക വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സിനോ, കൃത്യമായ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു.
ദുരന്തബാധിത മേഖലയുടെ കേന്ദ്രമായ ബുനിയയിൽ നിന്ന് വീഡിയോ ലിങ്ക് വഴി വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, കോംഗോയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ആനി ആൻസിയ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ വിവരിച്ചു. “നിർഭാഗ്യവശാൽ രോഗവ്യാപനം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം ശമിച്ചുതുടങ്ങിയെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ പറയാൻ സാധിക്കില്ല” – ഡോ. ആനി ആൻസിയ പറഞ്ഞു.

