സുഡാന്റെ തലസ്ഥാനമായ ജൂബയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ടോഞ്ച് സൗത്ത് കൗണ്ടിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിവിധ സമൂഹങ്ങൾ തമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളാണ് ഈ അക്രമങ്ങൾക്ക് കാരണം.
2026 ഡിസംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അന്തരീക്ഷവും രാജ്യത്ത് നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിയും ഈ സംഘർഷങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ജൂലൈ ആറിന് പുലർച്ചെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് വാരാപ്പ് സംസ്ഥാന അധികൃതർ അറിയിച്ചു. “പുലർച്ചെ അഞ്ചുമണിയോടെയാണ് ടോഞ്ച് സൗത്ത് കൗണ്ടി അധികൃതരിൽ നിന്ന് ഞങ്ങൾക്ക് റിപ്പോർട്ട് ലഭിക്കുന്നത്. ഒരു കൂട്ടം ക്രിമിനലുകൾ മാന്യാംഗോക്ക് സമൂഹത്തെ ആക്രമിക്കുകയും അജിവേൽ, മാന്യീൻ എന്നീ ഗ്രാമങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. ഇരുവിഭാഗത്തിലും ആളപായമുണ്ടായിട്ടുണ്ട്” – വാരാപ്പ് സംസ്ഥാന വാർത്താവിനിമയ മന്ത്രി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിനിടയിൽ നിരവധി വീടുകൾ പൂർണ്ണമായും തീയിട്ടു നശിപ്പിച്ചതായും ഒട്ടനവധി കുടുംബങ്ങൾ ഭവനരഹിതരായതായും മന്ത്രി കൂട്ടിച്ചേർത്തു. 2025-ന്റെ അവസാനം മുതൽ ഈ പ്രദേശത്ത് നടന്നുവരുന്ന ആക്രമണങ്ങളുടെയും പ്രതികാര നടപടികളുടെയും തുടർച്ചയാണ് ഇപ്പോഴത്തെ അക്രമമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
“വിവിധ സമൂഹങ്ങൾ തമ്മിലുള്ള ഈ സംഘർഷം 2025-ന്റെ അവസാനം മുതൽ നിലനിൽക്കുന്നതാണ്. തുടർച്ചയായ അക്രമങ്ങളുടെയും പ്രതികാര ചിന്തകളുടെയും ഭാഗമാകാം ഇത്. എങ്കിലും, ഈ പുതിയ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം ആവശ്യമാണ്” – മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനും തകർന്ന സമാധാനം വീണ്ടെടുക്കുന്നതിനുമായി വാരാപ്പ് സംസ്ഥാന സർക്കാർ പൊലീസ്, മറ്റ് സുരക്ഷാസേനകൾ എന്നിവരോടൊപ്പം സൗത്ത് സുഡാൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിനെയും (SSPDF) പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

