Thursday, May 15, 2025

വിശന്നു മരിക്കുന്ന കുട്ടികളും നോക്കിനിൽക്കേണ്ടി വരുന്ന അമ്മമാരും; പൊള്ളുന്ന കാഴ്ചകളുമായി അഫ്ഗാനിസ്ഥാൻ

“ദാരിദ്ര്യം കാരണം എൻ്റെ കുട്ടികൾ മരിക്കുന്നു. എനിക്ക് അവർക്ക് നൽകാൻ കഴിയുന്നത് ഉണങ്ങിയ റൊട്ടിയും വെയിലിന് കീഴെ വെച്ച് ചൂടാക്കുന്ന വെള്ളവുമാണ്. കുഞ്ഞുങ്ങൾ മരണത്തിലേയ്ക്ക് നടന്നടുക്കുന്നത് കാണേണ്ടി വരുന്ന എന്റെ അവസ്ഥ നിങ്ങൾക്കു ഊഹിക്കാമല്ലോ?” അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് ആശുപത്രിയിൽ പോഷകാഹാരക്കുറവ് മൂലം മരണത്തോട് മല്ലടിക്കുന്ന തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കണ്ണീർവാർക്കുകയാണ് ആമിന എന്ന അമ്മ. മക്കൾ വിശന്നു മരിക്കുന്നതിന് നിസ്സഹായതയോടെ സാക്ഷ്യം വഹിക്കേണ്ടി വരുന്ന അമ്മമാരുടെ നാടായി മാറുകയാണ് ഈ രാജ്യം. അവരുടെ വാക്കുകൾ അഫ്ഗാനിസ്ഥാനിൽ ജനങ്ങൾ നേരിടുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയായി മാറുകയാണ്.

ആമിനയ്ക്ക് ആറ് മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവർ ആറുപേരും മരിച്ചു. മൂന്നുപേർ മൂന്നു വയസിനു മുൻപാണ് മരണമടഞ്ഞത്. പോഷകാഹാക്കുറവ് മൂലം ഉണ്ടായ രോഗങ്ങളെ തുടർന്നാണ് ഇവർ മരണമടഞ്ഞത്. നിലവിൽ ആമിനയുടെ കൂടെയുള്ള കുഞ്ഞു ഏഴുമാസം പ്രായമുള്ള ബിബി ഹാജിറയാണ്. ഈ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ കഴിയുകയാണ് അവർ. മതിയായ ആഹാരം ലഭിക്കാനില്ലാത്തതിനാൽ വളർച്ചക്കുറവ് അനുഭവിക്കുന്ന ബിബി ഹാജിറയെ കണ്ടാൽ നവജാതശിശുവിൻ്റെ വലിപ്പമേയുള്ളു.

പോഷകാഹാരക്കുറവുള്ള 3.2 ദശലക്ഷം കുട്ടികളിൽ ഒരാളാണ് ബിബി ഹാജിറ. 40 വർഷത്തെ യുദ്ധം, കടുത്ത ദാരിദ്ര്യം, താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള മൂന്ന് വർഷത്തെ കാര്യക്ഷമമല്ലാത്ത ഭരണം തുടങ്ങി നിരവധി ഘടകങ്ങൾ ഉണ്ട് ഈ ജനത്തെ ഇത്രയും പരിതസ്ഥിതിയിൽ എത്തിച്ചതിനു പിന്നിൽ.

ദുരിതങ്ങൾ പേറുന്ന ആശുപത്രി മുറികൾ

അഫ്ഗാനിസ്ഥാനിലെ 3.2 മില്യൺ ജനങ്ങളുടെ അനുഭവങ്ങൾ പറയുന്നതിനേക്കാൾ കൂടുതൽ നമുക്ക് മനസിലാക്കാൻ കഴിയുക അവിടുത്തെ ആശുപത്രികളിലെ അനുഭവങ്ങളിലൂടെയാണ്. ഏഴ് കിടക്കകളിലായി 18 പിഞ്ചുകുഞ്ഞുങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിലെ കുട്ടികളുടെ വാർഡിൽ നിന്നുയരുന്ന കരച്ചിലോ ബഹളങ്ങളോ അവിടെ ഇല്ല. ഉള്ള കുട്ടികൾ ഒന്ന് ശബ്ദമുണ്ടാക്കാൻ പോലും കഴിയാത്ത വിധത്തിൽ ദുര്ബലരായി കിടക്കുകയാണ്. ആ മുറികളിൽ നിറഞ്ഞു നിൽക്കുന്ന ഭീതികരമായ മൂകതയെ തകർക്കുന്നത് ഇടക്കിടെ മുഴങ്ങുന്ന പൾസ് റേറ്റ് മോണിറ്ററിൻ്റെ ബീപ്പ് സൗണ്ടുകൾ മാത്രമാണ്.

ബിബി ഹാജിറയ്‌ക്കൊപ്പം കിടക്കുന്നത് ഒരു മൂന്നുവയസുകാരിയാണ്. അവളുടെ അമ്മ ആ കുഞ്ഞിന്റെ സഹോദരിക്ക് ജന്മം കൊടുക്കുന്നതിനിടയിൽ മരണമടഞ്ഞു. അതിനാൽ ഈ മൂന്നുവയസ്സുകാരി സേനയെ വളർത്തുന്നത് അമ്മായി ആണ്. ശരീരമാസകലം തൊലി പോയ നിലയിൽ ആശുപത്രിയിൽ കഴിയുന്ന മൂന്ന് വയസ്സുള്ള ഇൽഹാമീനും അവന്റെ സഹോദരിയെ നഷ്ടപ്പെട്ടിരുന്നു. ഓക്സിജൻ മാസ്കിന്റെ സഹായത്താൽ ശ്വാസം എടുക്കുന്ന ഒരു വയസ്സുകാരി അസ്മയെ ഒരു നോക്കുമാത്രമേ കാണാൻ കഴിയു. ആ കുഞ്ഞിന്റെ ദയനീയ മുഖം കാണുന്നവരുടെ ചങ്കുതകർക്കുകയാണ്.

അസ്മയെ നോക്കുന്ന ഡോക്ടർമാർ പറയുന്നത് ആ കുഞ്ഞുമകൾ അധികം കാലം ജീവിക്കാൻ സാധ്യത ഇല്ല എന്നാണ്. “എൻ്റെ ശരീരത്തിൽ മാംസം ഉരുകുന്നത് പോലെ തോന്നുന്നു. അവൾ ഇങ്ങനെ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കുഞ്ഞിന് എന്തെങ്കിലും നല്ല ഭക്ഷണം നൽകാൻ എന്നെകൊണ്ട് സാധിക്കുന്നില്ല. എൻ്റെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. അവന് ജോലി കിട്ടുമ്പോൾ ആണ് ഞങ്ങൾ എന്തെങ്കിലും കഴിക്കുന്നത്”- അസ്മയുടെ അമ്മ കണ്ണുനീരോടെ പറയുന്നു.

അസ്മയെ കണ്ട് ബിബിസി റിപ്പോർട്ടർമാർ പുറത്തിറങ്ങിയതും വൈകാതെ തന്നെ ആ അമ്മയുടെ നിലവിളി ഉയർന്നു. അസ്മ ഈ ലോകത്തിലെ സഹനങ്ങൾ അവസാനിപ്പിച്ച് യാത്രയായിരുന്നു.

കുഞ്ഞുങ്ങളുടെ മരണങ്ങൾ ഉയർത്തുന്ന വേദന

ആശുപത്രിയിൽ, കഴിഞ്ഞ ആറ് മാസത്തിനിടെ എഴുനൂറ് കുട്ടികൾ മരിച്ചു – ഒരു ദിവസം മൂന്നിൽ കൂടുതൽ – നംഗർഹാറിലെ താലിബാൻ്റെ പൊതുജനാരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നു. എന്നാൽ ലോകബാങ്കിൻ്റെയും യൂണിസെഫിൻ്റെയും ധനസഹായം ലഭിച്ചിരുന്നില്ലായെങ്കിൽ ഈ സംഖ്യ ഇനിയും ഉയർന്നേനെ. 2021 ഓഗസ്റ്റ് വരെ, മുൻ ഗവൺമെൻ്റിന് നേരിട്ട് നൽകിയ അന്താരാഷ്ട്ര ഫണ്ടുകൾ അഫ്ഗാനിസ്ഥാനിലെ മിക്കവാറും എല്ലാ പൊതുജനാരോഗ്യ സംരക്ഷണത്തിനും ധനസഹായം നൽകിയിരുന്നു. എന്നാൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ, അവർക്കെതിരായ അന്താരാഷ്ട്ര ഉപരോധം കാരണം പണം നിർത്തി. ഇത് ആരോഗ്യരംഗത്തെ തകർച്ചയ്ക്ക് കാരണമായി.

പല ആശുപത്രികളിലും കുട്ടികൾ പോഷകാഹാരക്കുറവ് മൂലമുള്ള അവസ്ഥകളെ തുടർന്ന് മരിക്കുകയാണ്. എന്നാൽ ശരിയായ ചികിത്സ നൽകിയാൽ അവരിൽ പലരെയും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാമായിരുന്നു. കൂടുതൽ മരുന്നുകളും സൗകര്യങ്ങളും ജീവനക്കാരും ഉണ്ടെങ്കിൽ കൂടുതൽ കുട്ടികളെ രക്ഷിക്കാൻ കഴിയും. എന്നാൽ അതിനു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പിന്തുണയും പ്രവർത്തനവും ആവശ്യമാണ്. അതില്ലാത്തിടത്തോളം കാലം കുഞ്ഞുങ്ങൾ ഇവിടെ മരിച്ചുകൊണ്ടേയിരിക്കും.

Latest News