അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറാൻ ആഫ്രിക്കൻ രാജ്യമായ ചാഡ് തീരുമാനിച്ചു. കോടതിയുടെ പ്രവർത്തനങ്ങളിൽ വിവേചനമുണ്ടെന്ന് ആരോപിച്ചാണ് സൈനിക സർക്കാരിന്റെ ഈ നിർണ്ണായക നീക്കം. അടുത്തിടെ അന്താരാഷ്ട്ര കോടതിയിൽ നിന്ന് പുറത്തുപോകുന്ന അഞ്ചാമത്തെ രാജ്യമാണ് ചാഡ്.
ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് കോടതി പ്രവർത്തിക്കുന്നതെന്ന് ചാഡ് സർക്കാർ വിമർശിച്ചു. അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് അംഗത്വം പുനഃപരിശോധിക്കാൻ തങ്ങൾ നിർബന്ധിതരായതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബുർക്കിനാ ഫാസോ, മാലി, നൈജർ, വെനിസ്വേല എന്നീ രാജ്യങ്ങളും അടുത്തിടെ കോടതിയിൽ നിന്ന് പിന്മാറിയിരുന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് അമേരിക്ക കോടതിക്കെതിരെ നിലപാട് കടുപ്പിച്ചത്. കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ അമേരിക്ക പരസ്യമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 2002-ൽ പ്രവർത്തനം തുടങ്ങിയ രാജ്യാന്തര ക്രിമിനൽ കോടതിക്ക് നിലവിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

