വോട്ടെണ്ണലിന്റെ തുടക്കം മുതൽ കേരളം ഉറ്റുനോക്കിയ ധർമ്മടം മണ്ഡലത്തിൽ ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിലെത്തി. ആറ് റൗണ്ട് വരെ യുഡിഎഫ് സ്ഥാനാർത്ഥി പുലർത്തിയ മുന്നേറ്റത്തെ മറികടന്നാണ് ഏഴാം റൗണ്ടിൽ മുഖ്യമന്ത്രി ലീഡ് നേടിയത്. സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത വെല്ലുവിളി നേരിടുന്നതിനിടെയാണ് ലീഡ് തിരിച്ചുപിടിക്കുന്നത്.
എൽ.ഡി.എഫിന്റെ ശക്തമായ സ്വാധീനമേഖലകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിക്ക് ലീഡ് നേടാനായത്. നിലവിൽ 800-ഓളം വോട്ടുകളുടെ നേരിയ ലീഡാണ് പിണറായി വിജയനുള്ളത്. ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് ധർമ്മടത്ത് കാണുന്നത്. അതീവ ജാഗ്രതയോടെയാണ് ഇരുമുന്നണികളും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഫലം നിരീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ ലീഡ് തിരിച്ചുപിടിക്കൽ സംസ്ഥാനത്തെ ഇടത് ക്യാമ്പുകൾക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്. എങ്കിലും ഭൂരിപക്ഷം വളരെ കുറവായതിനാൽ അന്തിമ ഫലം വരുന്നത് വരെ ആശങ്ക ഒഴിയുന്നില്ല. മുഖ്യമന്ത്രി ലീഡ് തിരിച്ചുപിടിച്ചെങ്കിലും മന്ത്രിസഭയിലെ പ്രമുഖരായ വീണാ ജോർജ്ജ്, വി.എൻ. വാസവൻ എന്നിവർ ഇപ്പോഴും തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിൽ തന്നെയാണ്. സംസ്ഥാനത്ത് യു.ഡി.എഫ് നൂറിനടുത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്നത് തുടരുകയാണ്.

