Saturday, August 1, 2026

യുകെ ഫുട്ബോളിൽ വിവേചനപരമായ സംഭവങ്ങൾ വർദ്ധിക്കുന്നു; ജൂത വിരുദ്ധ പരാതികളിൽ 43 ശതമാനത്തിന്റെ വർദ്ധനവ്

യുകെ ഫുട്ബോളിൽ ജൂത വിരുദ്ധ പരാതികളിൽ 43 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി പുതിയ റിപ്പോർട്ട്. ചാരിറ്റി സംഘടനയായ ‘കിക്ക് ഇറ്റ് ഔട്ട്’ പുറത്തുവിട്ട 2025-26 സീസണിലെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വിവിധതരം വിവേചനങ്ങൾക്കെതിരെ ആകെ 1,744 പരാതികളാണ് ഈ സീസണിൽ ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരം സംഭവങ്ങൾ നിരന്തരം വർദ്ധിച്ചുവരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഫുട്ബോളിന്റെ എല്ലാ തലങ്ങളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2025/2026 സീസണിൽ ആകെ 93 ജൂത വിരുദ്ധ പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 65 ആയിരുന്നു. ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇത്. ഇതിൽ ഭൂരിഭാഗവും (35 എണ്ണം) സോഷ്യൽ മീഡിയയിലൂടെയുള്ളതാണ്. പ്രൊഫഷണൽ ഗെയിമുകളിൽ 31-ഉം ഗ്രാസ്‌റൂട്ട് യൂത്ത് സോക്കറിൽ 23-ഉം പരാതികളാണ് ലഭിച്ചിട്ടുള്ളത്.

മാഞ്ചസ്റ്റർ പള്ളി ആക്രമണം, ആസ്റ്റൺ വില്ല മത്സരത്തിൽ നിന്ന് ടെൽ അവീവ് ആരാധകരെ വിലക്കിയത് തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾക്ക് പിന്നാലെ ഫുട്ബോൾ മൈതാനങ്ങളിലും അതിക്രമങ്ങളും വിവേചനപരമായ പരാതികളും വർദ്ധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടനിൽ വിദ്വേഷ കുറ്റകൃത്യങ്ങളും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ പ്രസം​ഗങ്ങളും വർദ്ധിച്ചുവരുന്നതിന്റെ പ്രതിഫലനമാണ് ഫുട്ബോളിലെ ഈ കണക്കുകളെന്ന് ‘കിക്ക് ഇറ്റ് ഔട്ട്’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാമുവൽ ഒകാഫോർ വ്യക്തമാക്കി. വിവേചനങ്ങൾ തടയുന്നതിനായി ഫുട്ബോൾ അധികാരികളുമായി ചേർന്ന് കർശന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News