ഗാസയിലെ ഹമാസ് തീവ്രവാദ സംഘടനയുടെ സമ്പൂർണ്ണ നിരായുധീകരണത്തിനായി ചരിത്രപരമായ ഒരു കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗാസയിൽ പുതിയൊരു പലസ്തീൻ ഭരണകൂടം നിലവിൽ വരുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘ബോർഡ് ഓഫ് പീസിന്റെ’ നേതൃത്വത്തിൽ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ്ണ നിരായുധീകരണത്തിന് ധാരണയായതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രായേൽ സൈനികമായി പിന്മാറുമെന്നും, ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സും പുതിയ പലസ്തീൻ പൊലീസും ചേർന്ന് ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും ട്രംപ് വിശദീകരിച്ചു. എന്നാൽ കരാറിന്റെ കാര്യത്തിൽ ഹമാസോ ഇസ്രായേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചർച്ചാ പുരോഗതികൾക്കിടയിലും നിർദ്ദിഷ്ട വ്യവസ്ഥകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് ഇസ്രായേൽ അധികൃതർ. ഗാസയുടെ സമ്പൂർണ്ണ ഡീമിലിട്ടറൈസേഷനും ഹമാസിന്റെ ആയുധങ്ങൾ പൂർണ്ണമായി നീക്കം ചെയ്യലുമാണ് തങ്ങളുടെ മുൻവ്യവസ്ഥയെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.

