Monday, March 10, 2025

“എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്”: ഡോ. സി. ജെ. ജോൺ സംസാരിക്കുന്നു 

ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ലഹരിയുടെ പേരിൽ ദിനംപ്രതി ഉണ്ടാകുമ്പോൾ ഇതിനെല്ലാം പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. ‘നിലവിലെ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം’ എന്നാണ്  നാം ഇനി ചിന്തിക്കേണ്ടത്. ഇതിനുള്ള മറുപടിയും നിർദേശങ്ങളും എഡിറ്റ് കേരളയിലൂടെ നൽകുകയാണ് പ്രമുഖ മനഃശാസ്ത്രജ്ഞനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. സി. ജെ. ജോൺ. തുടർന്നു വായിക്കുക.

“താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണസംഘം. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്നവരുടെ സാന്നിധ്യം അന്വേഷണസംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പൊലീസ്. അക്രമം ആസൂത്രണം ചെയ്യാൻ വിദ്യാർഥികളുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരുടെ പങ്കും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരുടെ പ്രേരണ, അക്രമം നടത്തിയ കുട്ടികൾക്കുണ്ടായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ വിദ്യാർഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന്  പൊലീസ് കണ്ടെത്തിയിരുന്നു. ഷഹബാസ് വധക്കേസിൽ മെറ്റയോടും അന്വേഷണസംഘം വിവരങ്ങൾ തേടിയിരുന്നു. ഈ റിപ്പോർട്ട് കൂടെ ലഭ്യമാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരും. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് സന്ദേശം അയച്ചത്” (മാതൃഭൂമി 06 മാർച്ച് 2025).

കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും വളരെ പ്രമാദമായ കൊലപാതകങ്ങൾ നടന്നതിനുശേഷം മാധ്യമങ്ങളിലും സർക്കാരിലെ വിവിധ വകുപ്പുകളിലും പൊതു ഇടങ്ങളിലും നമ്മുടെ കുടുംബങ്ങളിലുമെല്ലാം ഏറെ ചർച്ചാവിഷയമായിരിക്കുകയാണ് യുവാക്കളുടെയും കൗമാരക്കാരുടെയും ഇടയിലെ വർധിച്ചുവരുന്ന അക്രമവാസന. പഴിചാരുന്നത് സിനിമയെയും ലഹരിയെയുമൊക്കെ ആണെങ്കിലും അതുമാത്രമാണോ യഥാർഥ കാരണമെന്ന് പഠനവിധേയമാക്കേണ്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ദിനംപ്രതി ഉണ്ടാകുമ്പോൾ ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടത് യുദ്ധകാലാടിസ്ഥാനത്തിൽ ആകേണ്ടിയിരിക്കുന്നു. ‘നിലവിലെ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം’ എന്നാണ് നാം ഇനി കൂടുതൽ ചിന്തിക്കേണ്ടത്. ഇതിനുള്ള മറുപടിയും നിർദേശങ്ങളും നൽകി എഡിറ്റ് കേരളയോടൊപ്പം ചേരുന്നത് കേരളത്തിലെ പ്രമുഖ മനഃശാസ്ത്രജ്ഞനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. സി. ജെ. ജോൺ ആണ്.

“എന്താണീ വൈകാരിക വിക്ഷോഭത്തിനു പിന്നിൽ? എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾ ഇത്രയധികം ക്രൂരതകൾ ചെയ്തുകൂട്ടുന്നത്?” നമ്മുടെയെല്ലാം മനസ്സിലൂടെ പലയാവർത്തി കടന്നുപോയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ഡോ. ജോൺ നൽകുന്നു.

സാമൂഹികവത്കരണം എന്നത് ഒരു വലിയ പ്രക്രിയയാണ്. അതിന് ശോഷണം സംഭവിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. നമ്മുടെ കുടുംബങ്ങളാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ‘നമ്മൾ’ എന്ന അവസ്ഥയിൽ നിന്ന് ‘ഞാൻ’ എന്ന ചിന്താഗതിയിലേക്കു മാറിയതാണ് ഏറ്റവും അപകടകരമായ കാര്യം. കുടുംബങ്ങളിലും സ്‌കൂളിലും സമൂഹത്തിലും എന്നുവേണ്ട എല്ലായിടത്തും വ്യക്തികൾ മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ മറ്റുള്ളവരെ പരിഗണിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്കൊരു മുഖാമുഖ സാമൂഹികവത്കരണമാണ് ആവശ്യം. മറ്റുള്ളവരോടുള്ള അനുഭാവം, സഹജീവി സ്നേഹം ഒക്കെ ഏറ്റവുമധികം ആവശ്യമുള്ള കാലഘട്ടമാണ് വേണ്ടത്. അത് കേവലം സ്‌കൂളിൽ മോറൽ സയൻസ് പുസ്തകത്തിൽ പഠിപ്പിക്കുകയല്ല വേണ്ടത്, മറിച്ച് അത് അനുഭവവേദ്യമാക്കണം. ചിന്തകൾക്കും പഠനങ്ങൾക്കുമപ്പുറം അതൊരു ശീലമാക്കി മാറ്റുകയാണ് വേണ്ടത്.

മനസ്സ് മനസ്സിലാക്കുക 

നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികളെ നാം പലതിനും ഒരുക്കുന്നുണ്ട്. നല്ല മാർക്ക് വാങ്ങി ജോലി നേടുക, പണം സമ്പാദിക്കുക എന്നതൊക്കെയാണ് ജീവിതലക്ഷ്യം എന്നതാണ് നാം അവരിൽ ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തെ നമ്മുടെ കുട്ടികളിൽ നിറയ്ക്കാൻ നാം മറന്നുപോകുന്നു. ആവശ്യമുള്ളിടത്ത് വേണ്ട തിരുത്തലുകൾ നടത്താൻ നാം തയ്യാറാകുന്നില്ല. വേണ്ട സമയങ്ങളിൽ അവർക്ക് നിയന്ത്രണങ്ങൾ നൽകാൻ നാം മറന്നുപോകുന്നു. അതോടൊപ്പം കുട്ടികളുടെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. അതില്ലാതെ വരുമ്പോഴാണ് പെരുമാറ്റ വൈകല്യവും ലൈംഗികതയും ലഹരിയുമെല്ലാം നമ്മുടെ കുട്ടികളെ പിടിമുറുക്കുന്നത്. നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഒരുപക്ഷേ, ഏതെങ്കിലുമൊരു സമയത്ത് ചെറിയ തിരുത്തലുകൾ നടത്താതെ വളർന്നുവലുതായവയാണ്. അതുകൊണ്ടുതന്നെ തക്കസമയത്ത്  തിരുത്തലുകൾ നടത്താനും അവരുടെ മാനസികനിലയെ മനസ്സിലാക്കി പക്വതയോടെ കൈകാര്യം ചെയ്യാനും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.

ഓൺലൈൻ ചങ്ങാത്തം 

അടുത്തിടെ തെന്നിന്ത്യൻ സിനിമാ നടനായ മാധവൻ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. “കുട്ടികൾ അടുത്തടുത്തിരുന്നു റീൽസ് പരസ്പരം അയച്ചുകൊണ്ട് അത് കണ്ട് ചിരിക്കുന്നു” എന്ന്. സമൂഹമാധ്യമങ്ങളും യൂട്യൂബുമെല്ലാം വലിയ വലയം സൃഷ്ടിക്കുന്നുണ്ടെങ്കിലും ആർക്കും ആരെയും വൈകാരികമായി സമീപിക്കാനോ, ആത്മാർഥമായി ഇടപെടാനോ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഒരു കൈയകലത്തിൽ ഇരുന്നുകൊണ്ട് പരസ്പരം വാട്സ് ആപ്പിലും ഇൻസ്റാഗ്രാമിലുമൊക്കെ ‘സുഖമാണോ?’ എന്ന് മെസേജ് അയയ്ക്കുന്നവരാണ് നമ്മൾ. മുഖമുയർത്തി സ്നേഹത്തോടെയും സഹജമായ ഒരു സൗഹാർദത്തോടെയും മുന്നിലിരിക്കുന്ന വ്യക്തിയോടു സംസാരിക്കുമ്പോൾ നമ്മിലുണ്ടാകുന്ന കുറച്ചധികം നന്മയും ബഹുമാനവും സഹജീവി സ്നേഹവും ഒന്നും ഒരു എ ഐ (AI) ജനറേറ്റഡ് മെസ്സേജിലും ഉണ്ടാകില്ല.

സമൂഹമാധ്യമങ്ങളും ലഹരിയും മാത്രമാണോ കാരണം?

ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ എല്ലാരും സമൂഹമാധ്യമങ്ങളെയും സിനിമകളെയുമെല്ലാം പ്രതിപ്പട്ടികയിൽ ചേർക്കുന്നുണ്ട്. പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോൾ എല്ലാവരുംകൂടി നെടുവീർപ്പെടുക മാത്രമാണ് ചെയ്യുന്നത്. അതിനൊരു കർമ്മപദ്ധതി രൂപീകരിക്കുകയാണ് ആവശ്യം. കുടുംബത്തിൽ കുട്ടികൾക്കുവേണ്ടി കൊടുക്കാൻ സമയമില്ലെന്നു പറയപ്പെടുമ്പോൾ അതിനൊരു ബദൽസംവിധാനം ആവശ്യമുണ്ട്. അത് ആവിഷ്ക്കരിക്കാൻ സാധിക്കുന്ന ഇടങ്ങളാണ് സ്‌കൂളുകളും ആത്മീയസ്ഥാപനങ്ങളും. നമ്മുടെ കുട്ടികളുടെ സ്വഭാവം മോശപ്പെട്ടുപോകാൻ പാടില്ല. അവർ ഇത്തരത്തിലുള്ള അക്രമവാസനകളുടെ ഉപാസകർ ആകാൻ പാടില്ല. അതിനെ മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളും നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് മാധ്യമങ്ങളും ഭരണ-പ്രതിപക്ഷങ്ങളും കൂട്ടിവായിക്കുന്നത് രണ്ടു കാരണങ്ങളാണ്; ലഹരിയും സിനിമയും. ഇത് അനേകം കാരണങ്ങളിലെ രണ്ടെണ്ണം മാത്രമാണ്. ലഹരിയുണ്ട് എന്നുള്ളത് വാസ്തവം. എന്നാൽ എല്ലാം ലഹരിയെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നുള്ളതും സത്യമാണ്. എന്നാൽ എന്തുകൊണ്ട് ഈ കുട്ടികൾ ലഹരിയിൽ പെട്ടുപോകുന്നു എന്നൊരു ചോദ്യമുണ്ട്. അതുകൊണ്ടുതന്നെ അതിന് ഉത്തരം കണ്ടുപിടിക്കാതെ ലഹരിയെ പഴിചാരുകയല്ല വേണ്ടത്.

അതുപോലെ തന്നെ സിനിമയിലെ അക്രമങ്ങൾ. എന്നാൽ സിനിമയിലെ അക്രമങ്ങളെപ്പോലെ തന്നെയാണല്ലോ പൊതു ഇടങ്ങളിൽ നമ്മുടെ യുവജനസംഘടനകൾ കാണിക്കുന്ന അക്രമത്തിന്റെ മാതൃകകൾ. അത് രക്ഷാപ്രവർത്തനമായി വാഴ്ത്തിപ്പാടിയാൽ എന്തു തരം സന്ദേശമാണ് നാം കുട്ടികൾക്കു നൽകുന്നത്? സിനിമയിലെ മോശം മാതൃകകളെക്കാൾ കുറച്ചുകൂടി ഗൗരവതരമാണത്. മോഡലുകൾ സിനിമകളിൽ മാത്രമല്ല ഉള്ളത്. ചാനൽ ചർച്ചകളിൽപോലും ഉപയോഗിക്കുന്ന ഭാഷയും കാണിക്കുന്ന ഭാവങ്ങളും അക്രമത്തിന്റെ മറ്റൊരു മുഖമാണ്. ക്രിയാത്മകമായ ഒന്ന് അവിടെ നടക്കുന്നില്ല. എതിർഭാഗത്തുള്ളയാളെ എന്തു പറഞ്ഞിട്ടായാലും തോൽപിക്കുക എന്നത് മാത്രമാണ് അവിടെ ആവശ്യം. ഇതൊരു നിസ്സാരകാര്യമായി തോന്നിയേക്കാം. എന്നാൽ ഇതൊക്കെയും ആളുകളുടെ അവബോധമനസ്സിൽ രജിസ്റ്റർ ചെയ്യപ്പെടുകയാണ്.

വളർന്നുവരുന്ന കുട്ടികളുടെ മുൻപിൽ ഇതുപോലുള്ള മാതൃകകൾ മാത്രമാണുള്ളത്. കുട്ടികളുടെ മുൻപിൽവച്ചു തന്നെ ഗാർഹികപീഡനം നടക്കുന്നുണ്ട്. അപ്പൻ അമ്മയെ ഉപദ്രവിക്കുന്നതും, മാതാപിതാക്കൾ മദ്യപിക്കുന്നതുമൊക്കെ സർവസാധാരണമാണ്. ഇത്തരം മാതൃകകൾ മോശമാണ്, ഇത് ജീവിതത്തിൽ പകർത്താൻ പാടില്ല എന്നുള്ള തിരുത്തലുകൾ കുടുംബത്തിലോ, സ്‌കൂളിലോ ഉണ്ടാകുന്നുണ്ടോ എന്നതാണ് ഇവിടെ പഠനവിധേയമാക്കേണ്ടത്. വില്ലൻ നായകനാകുന്ന സിനിമ കണ്ടിട്ട് മാതാപിതാക്കൾ മക്കളുടെ കൂടെ കൈയടിച്ചാൽ അതിൽ എന്ത് സന്ദേശമാണ് നൽകുന്നത്? അക്രമത്തിന്റെ ധാരാളിത്തം സിനിമകളിലുണ്ട്. ഇത് സിനിമയാണെന്നും അതിന്റെ പിന്നിൽ നിരവധി കൺകെട്ട് വിദ്യകളുണ്ടെന്നും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ എത്ര മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്?

മാധ്യമങ്ങളും പ്രതികൾ

പണ്ടൊക്കെ പ്രൈം ടൈമിൽ ഒരിക്കൽപോലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയില്ലായിരുന്നു. പൊതുവിജ്ഞാനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അത്തരത്തിലുള്ള വാർത്താപ്രാധാന്യമുള്ള സംഭവങ്ങളെയായിരുന്നു ആ സമയങ്ങളിൽ ടെലിവിഷനിലും ഉണ്ടായിരുന്നത്. ക്രൈം സ്റ്റോറികൾ രാത്രി 10.30 നു ശേഷം മാത്രം പുറത്തുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. റീച്ച് കിട്ടുന്നത് ഇതിനൊക്കെയാണെന്നു മനസ്സിലാക്കി ഇത്തരത്തിലുള്ള സംഭവങ്ങളെ തിരഞ്ഞു കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്ന പ്രവണത കൂടിവരുന്നു.

കുട്ടികൾക്ക് എന്തെങ്കിലും പൊതുവിജ്ഞാനം ലഭ്യമാകട്ടെ എന്നുകരുതി ടിവിയുടെ മുൻപിൽ അവരെ ഇരുത്തുന്നതാണ് ഇന്ന് ഏറ്റവും വലിയ അപകടം. ഇത് നിരന്തരം കണ്ടുകൊണ്ടിരിക്കുന്നവരിൽ മൂന്നു തരത്തിലുള്ള വ്യക്തികളെ ഉണ്ടാക്കിയെടുക്കും. അക്രമവാസനയുള്ള കുട്ടികൾക്ക് പ്രചോദനം നൽകും. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ എങ്ങനെ ഉപദ്രവിക്കാം എന്നതിന് മികച്ച റഫറൻസുകളായി ഇതെല്ലാം വർത്തിക്കും. രണ്ടാമതായി മറ്റൊരു കൂട്ടർ ഉണ്ടാകും. ലോകം മുഴുവൻ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് കുട്ടികൾക്കു തോന്നിക്കും. അത്തരത്തിലൊരു കാഴ്ചപ്പാട് അവരിലുണ്ടാകും. അവർക്ക് ആരെയും വിശ്വാസം ഉണ്ടാകില്ല. സ്വന്തം മാത്രാപിതാക്കളെയോ, സഹോദരങ്ങളെയോ പോലും വിശ്വസിക്കാൻ ഇക്കൂട്ടർ തയ്യാറാകില്ല. മൂന്നാമതായി നിർവികാരതയുള്ള ഒരുകൂട്ടം ആളുകൾ സൃഷ്ടിക്കപ്പെടും. ഇത്തരം സംഭവങ്ങളെല്ലാം കണ്ടുപരിചയിച്ചവർ റോഡിൽ അപകടം സംഭവിച്ച് ചോരയൊലിച്ചു കിടന്നാൽപോലും തിരിഞ്ഞുനോക്കില്ല. അതുകൊണ്ടുതന്നെ മാധ്യമങ്ങളും ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഏറ്റവും കുറഞ്ഞ വിഷ്വൽസ് നൽകിക്കൊണ്ട് വലിയ പ്രാധാന്യം നൽകാതെ പറഞ്ഞുപോകുന്ന രീതി മാധ്യമങ്ങൾ സ്വീകരിച്ചാൽ നന്നായിരിക്കും.

ശോചനീയമായ പാരന്റിങ് 

പാരന്റിങ് എന്നാൽ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുക എന്നതാണെന്നാണ് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. കുട്ടികൾക്കായി വാങ്ങുന്ന വസ്തുക്കൾ അവർക്ക് ആവശ്യമുണ്ടോ എന്നുപോലും അറിയാതെയാണ് ഇന്ന് മാതാപിതാക്കൾ വാങ്ങിക്കൊടുക്കുന്നത്. നമ്മൾ അവരുടെ ആവശ്യങ്ങളെ നീട്ടിവയ്ക്കാൻ പഠിപ്പിക്കുന്നില്ല. എല്ലാം നടത്തിക്കൊടുക്കുന്നുണ്ടെങ്കിലും അവർക്കായി ക്വാളിറ്റി ടൈം നൽകുകയുമില്ല. വഴക്കു പറയുമ്പോൾ ഏറ്റവും മോശമായി വഴക്കു പറയുകയും എന്നാൽ നല്ലതു കാണുമ്പോൾ വേണ്ട രീതിയിൽ പ്രോത്സാഹനം നൽകാതിരിക്കുകയും ചെയ്യുന്നതൊക്കെ വളരെ ശോചനീയമായ വളർത്തൽരീതിയാണ്. എല്ലാവരുടെയും ലക്ഷ്യം മാർക്കോ ആയാലും വേണ്ടില്ല, മാർക്ക് കിട്ടിയാൽ മതി എന്നതാണ്.

സ്‌കൂളുകളിൽ കുട്ടികളെ ശിക്ഷിക്കാത്തതാണ് കാരണമെന്ന് നിരത്തുന്നവരുമുണ്ട്. എന്നാൽ അത് നിർത്തലാക്കിയത്, ചെയ്ത തെറ്റ് ബോധ്യപ്പെടുത്തുന്നതിനു പകരം അധ്യാപകരുടെ കോപം ശമിപ്പിക്കാനുള്ള ഒരു മാധ്യമമായി മാത്രം വടിയും അടിയും മാറ്റപ്പെടുന്നതിനാലാണ്. ശാന്തമായി ചെയ്യേണ്ടതാണ് വടിപ്രയോഗം. തിരുത്തലോടുകൂടി, നല്ല താക്കീതോടുകൂടി, പ്രത്യാഘാതങ്ങളെ ഓർമ്മിപ്പിച്ച് കുട്ടികളെ പ്രിപ്പയേർഡ് ആക്കി അടിക്കുന്നതിൽ തെറ്റില്ല. എന്നാൽ വൈകാരികവിക്ഷോഭം തീർക്കാനായി തല്ലുമ്പോഴാണ് അതിന് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നത്.

വിദ്യാലയങ്ങളുടെ ലക്ഷ്യങ്ങൾ മാറണം

ഫുൾ എ പ്ലസ് വാങ്ങിച്ചു എന്ന ഫ്ലെക്സിനെക്കാൾ ഉപരിയായി നമ്മുടെ പൊതു ഇടങ്ങളിൽ വയ്‌ക്കേണ്ട ഫ്ലെക്സും പരസ്യബോർഡുകളും ഇപ്രകാരമാക്കണം – നല്ല കുട്ടികളെ വാർത്തെടുത്തു, കലയിലും സാഹിത്യത്തിലും കരകൗശലവിദ്യയിലും സ്പോർട്സിലും മികവ് തെളിയിച്ചു – ഇതിനൊക്കെയാണ് സ്‌കൂളുകൾക്ക് ക്രെഡിറ്റ് കൊടുക്കേണ്ടത്. അത്തരത്തിലൊരു പൊതുബോധമാണ് വളർത്തിയെടുക്കേണ്ടത്. മാർക്ക് എന്നതിലുപരിയായി നമ്മുടെ വിദ്യാലയങ്ങളുടെ ലക്ഷ്യങ്ങൾ ഇനി മാറേണ്ടിയിരിക്കുന്നു. കുട്ടികളെ സകല രീതിയിലും മികച്ചവരാക്കുകയാണ് ആവശ്യം. അക്കാദമിക നിലവാരത്തോടൊപ്പം അവർക്ക് എല്ലാ രീതിയിലുള്ള അറിവും ലഭ്യമാക്കണം.

ക്‌ളാസ് മുറിയിൽ കണ്ടുപിടിക്കപെടുന്ന കുട്ടികളുടെ പ്രശ്നങ്ങളെ തിരുത്താൻ അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചുനിൽക്കണം. ഇന്ന് കുറ്റവാളികളായിരിക്കുന്ന എല്ലാവരും ഒരു സുപ്രഭാതത്തിൽ അങ്ങനെ ആയവരല്ല. തിരുത്താൻ പറ്റുന്ന പ്രായത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന കാരണത്താൽ വളർന്നുവന്നപ്പോൾ അവരുടെ ഉള്ളിലെ ക്രിമിനൽസ്വഭാവവും വളർന്നതാണ്. ഇതിൽ മാതാപിതാക്കളെയോ, അധ്യാപകരെയോ കുറ്റപ്പെടുത്താതെ ഒരുമിച്ചുനിൽക്കുക എന്ന ചിന്തയാണ് വേണ്ടത്. അതിനായി ഒരു പ്രത്യേക തീരുമാനം എടുക്കണം. നല്ല ഉറച്ച തീരുമാനമുള്ള ക്രീയേറ്റീവ് ആയ അധ്യാപകരും അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളുമാണ് ഇനി ആവശ്യം. ഒരു ഗുണ്ടാ ബ്രാൻഡ് അല്ല സ്‌കൂളിനും സമൂഹത്തിനും ആവശ്യം, മറിച്ച് മികച്ച വ്യക്തികളെയാണ്. മാതാപിതാക്കളും മാർക്കിനും ഗ്രെയ്‌ഡിനും വേണ്ടിയുള്ള ആക്രാന്തം ഒഴിവാക്കണം. നന്മയുള്ള കുട്ടികൾ ഉണ്ടായാൽതന്നെ മാർക്കും അതോടൊപ്പം തന്നെ വന്നുചേരും. മനഃശാസ്ത്രജ്ഞരെ കാണാൻ വരുന്ന മാതാപിതാക്കൾപോലും ഡോക്ടർ ഇവനെ/ ഇവളെ ഒന്ന് നന്നാക്കണം എന്നാണ് പറയാറ്. ഉത്തരവാദിത്വം മറ്റൊരാളുടെ തലയിൽ കെട്ടിവച്ചിട്ട് മാതാപിതാക്കൾ കൈയൊഴിയുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. അത് മാറ്റേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാഭ്യാസരീതിയും കുടുംബപശ്ചാത്തലങ്ങളും ഇനിയും മാറിയില്ലെങ്കിൽ കൂടുതൽ അപകടകരമായ സാഹചര്യമാണ് വരാൻപോകുന്നത് എന്നതിൽ സംശയമില്ല.

സുനിഷ വി. എഫ്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News