വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ദുരിതബാധിതർക്ക് സഹായവുമായി രാജ്യത്തെ ജൂത സമൂഹം. ‘ദി കമ്മിറ്റി ഓഫ് ദി ജൂവിഷ് കമ്മ്യൂണിറ്റീസ് ഓഫ് വെനസ്വേല’ (The Committee of the Jewish Communities of Venezuela) അടിയന്തര ആശ്വാസ പ്രവർത്തനങ്ങൾക്കായി ധനസമാഹരണ കാമ്പെയ്ൻ ആരംഭിച്ചു.
ദുരന്തത്തിൽ അകപ്പെട്ട ജൂത കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മില്യൺ ഡോളർ സമാഹരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ 176,000 ഡോളർ സമാഹരിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
തലസ്ഥാനമായ കാരാക്കസിലെ ജൂത കമ്മ്യൂണിറ്റി അംഗം അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കിയതനുസരിച്ച്, ഏകദേശം 80 ഓളം ജൂത കുടുംബങ്ങൾക്ക് ഭൂകമ്പത്തിൽ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടു. മാത്രമല്ല ശക്തമായ തുടർച്ചലനങ്ങളെ ഭയന്ന് 200-ലധികം കുടുംബങ്ങൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ഭയപ്പെടുകയാണ്. നിലവിൽ ദുരിതബാധിതരായ എല്ലാവർക്കും കമ്മ്യൂണിറ്റി താൽക്കാലിക അഭയവും സഹായവും നൽകിവരുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെനസ്വേലയിലെ ജൂത ജനസംഖ്യയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മുൻപ് 20,000 ഓളം ഉണ്ടായിരുന്ന ജൂത സമൂഹം ഇപ്പോൾ വെറും 3,000 ആയി ചുരുങ്ങി. അതുകൊണ്ടുതന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് ദുരന്തമുഖത്ത് ആഭ്യന്തരമായി വലിയ സാമ്പത്തിക സഹായങ്ങൾ നൽകാൻ കമ്മ്യൂണിറ്റിക്ക് പരിമിതികളുണ്ട്. ഇതിനാലാണ് ആഗോളതലത്തിൽ ഇവർ സഹായം അഭ്യർത്ഥിക്കുന്നത്.

