കിഴക്കൻ ബംഗ്ലാദേശിൽ കനത്ത മൺസൂൺ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ എട്ട് റോഹിങ്ക്യൻ അഭയാർഥികൾ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോക്സ് ബസാർ (Cox’s Bazar) ജില്ലയിലെ അഭയാർഥി ക്യാമ്പുകളിലാണ് ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള സമയങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായത്.
മൺസൂൺ മഴ കനത്തതോടെ മലയോര മേഖലകളിലെ മണ്ണ് ഒലിച്ചുപോവുകയും താൽക്കാലികമായി നിർമ്മിച്ച അഭയാർഥി ഷെൽട്ടറുകളുടെ മുകളിലേക്ക് മണ്ണും ചെളിയും ഇടിഞ്ഞുവീഴുകയുമായിരുന്നു. ദുരന്തത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.
ക്യാമ്പിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് പലയിടങ്ങളിലും മലയിടിച്ചിലുണ്ടായതെന്ന് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനായ ഡോളർ ത്രിപുര അറിയിച്ചു. വരും ദിവസങ്ങളിലും ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് തലസ്ഥാനമായ ധാക്കയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

