കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഒഡീഷയിലെ വിവിധ ജില്ലകളിൽ ജനജീവിതം പൂർണ്ണമായി തടസ്സപ്പെട്ടു. ഏഴ് ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം അപകടകരമായ രീതിയിൽ കരകവിഞ്ഞൊഴുകുകയാണ്.
പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയെയും അഗ്നിരക്ഷാ സേനയെയും പൂർണ്ണമായി വിന്യസിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്.

