വധശിക്ഷ വിധിച്ച് രാജ്യം പുറത്താക്കിയെങ്കിലും ഭയമില്ലെന്നും ഈ വർഷം തന്നെ താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ് കോടതി തനിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് 78-കാരിയായ ഹസീന നിലപാട് വ്യക്തമാക്കിയത്.
തനിക്കെതിരെയുള്ള കോടതി വിധി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അവർ കുറ്റപ്പെടുത്തി. തനിക്കെതിരെ നിരവധി ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഹസീന ആരോപിച്ചു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന കാര്യത്തിൽ അവർ ഉറച്ചുനിന്നു.
“എനിക്കെതിരെ നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. പക്ഷേ, ഗൂഢാലോചനയുടെ എല്ലാ വലകളും ഭേദിച്ചുകൊണ്ട് ജനങ്ങളുടെ വോട്ടിലൂടെ അഞ്ച് തവണ ഞാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, രാജ്യത്തിന്റെ അഭൂതപൂർവമായ വികസനത്തിനായി പ്രവർത്തിച്ചു,” ഹസീന പറഞ്ഞു. “എനിക്ക് വ്യക്തമായി പറയാൻ ആഗ്രഹമുണ്ട്: എല്ലാ തടസ്സങ്ങളെയും എല്ലാ ഗൂഢാലോചനകളെയും മറികടന്ന്, ഈ വർഷം ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങും,” വധശിക്ഷ വിധിച്ചിട്ടും അവർ തിരിച്ചെത്തുമോ എന്ന ചോദ്യങ്ങൾക്ക് അവർ മറുപടി പറഞ്ഞു.

