ശിക്ഷാകാലാവധി പൂർത്തിയാക്കിയ 188 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും സിവിൽ തടവുകാരെയും എത്രയും വേഗം മോചിപ്പിച്ചു നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. കൂടാതെ, നിലവിൽ പാക് കസ്റ്റഡിയിലുള്ള, ഇന്ത്യക്കാരാണെന്ന് കരുതപ്പെടുന്ന 13 തടവുകാർക്ക് അടിയന്തരമായി നയതന്ത്ര സഹായം അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
2008-ലെ നയതന്ത്ര സഹായ കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തങ്ങളുടെ കസ്റ്റഡിയിലുള്ള തടവുകാരുടെ പട്ടിക പരസ്പരം കൈമാറിയപ്പോഴാണ് ഇന്ത്യ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. എല്ലാ വർഷവും ജനുവരി ഒന്ന്, ജൂലൈ ന്ന് തീയതികളിൽ തടവുകാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന് ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹിയിലും ഇസ്ലാമാബാദിലുമുള്ള നയതന്ത്ര ചാനലുകൾ വഴി ഒരേസമയമാണ് പട്ടികകൾ കൈമാറിയത്.
തങ്ങളുടെ കസ്റ്റഡിയിലുള്ള, പാക്കിസ്ഥാനികളോ പാക്കിസ്ഥാനികളാണെന്ന് കരുതപ്പെടുന്നവരോ ആയ 386 സാധാരണ തടവുകാരുടെയും 53 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പങ്കുവെച്ചു. അതുപോലെ, തങ്ങളുടെ കസ്റ്റഡിയിലുള്ള, ഇന്ത്യക്കാരോ ഇന്ത്യക്കാരാണെന്ന് കരുതപ്പെടുന്നവരോ ആയ 52 സാധാരണ തടവുകാരുടെയും 198 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ പാക്കിസ്ഥാനും പങ്കുവച്ചു.

