നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാൻ ഉൾക്കടലിൽ യു. എസ്. സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ്, യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുത്ത വേദിയിൽ മോദി ഈ വിഷയം ഉന്നയിച്ചത്.
സമുദ്രപാതകൾ സുരക്ഷിതമായിരിക്കണമെന്നും നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ സാധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും’ എന്ന വിഷയത്തിൽ സംസാരിക്കവെ, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
“ആഗോള സമുദ്ര വ്യാപാരത്തിലൂടെ എല്ലാ രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമുദ്രപാതകൾ സുരക്ഷിതമാണെന്നും നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകുമെന്നും നാം ഉറപ്പാക്കണം,” പ്രധാനമന്ത്രി പറഞ്ഞു.

